Skip to main content

കുന്നത്തൂര്‍  പഞ്ചായത്തിലെ രണ്ട് പേരെ അയോഗ്യരാക്കി

കൊല്ലം കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജശേഖരന്‍ പിള്ള പി.എസ്,സതി ഉദയകുമാര്‍ എന്നിവരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം, നിലവില്‍ അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതിനും 2018   ജനുവരി മൂന്നു മുതല്‍ ആറു വര്‍ഷത്തേക്കാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

രണ്ടായിരത്തി പതിനഞ്ചില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞടുപ്പില്‍ രാജശേഖരന്‍ പിള്ള പി.എസ്, സി.പി.ഐ പിന്തുണയോടെ സ്വതന്ത്രനായും സതി ഉദയകുമാര്‍ സി.പി.ഐ അംഗമായുമാണ്  തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് 2016 ആഗസ്റ്റ് 10 ന് നടന്ന തെരഞ്ഞെടുപ്പില്‍ എ. ദിലീപ് എല്‍.ഡി.എഫിന്റെ  ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. രാജശേഖരന്‍ പിള്ള പി.എസ്, സതി  ഉദയകുമാര്‍ എന്നിവരോട് എ.ദിലീപിന് വോട്ടു ചെയ്യാന്‍  സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി  പാര്‍ട്ടി വിപ്പ് നല്‍കി.  പാര്‍ട്ടി വിപ്പ് ലംഘിച്ച് രാജശേഖരന്‍ പിള്ളയും സതി ഉദയകുമാറും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നുകൊണ്ട്  എതിര്‍ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.  ഈ നടപടികള്‍ക്കെതിരേ സി.പി.ഐ(എം) അംഗം ബീന.വി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തത്. 

പി.എന്‍.എക്‌സ്.43/18

date