Skip to main content

മാലിന്യസംസ്‌കരണം നിയമങ്ങളിലൂടെ മാത്രം നടപ്പാക്കാനാവില്ല- മന്ത്രി ടി പി രാമകൃഷ്ണന്‍

 

മാലിന്യസംസ്‌കരണം നിയമങ്ങളിലൂടെ മാത്രം ഉറപ്പുവരുത്താന്‍ കഴിയില്ല. ഉറവിട മാലിന്യ സംസ്‌കരണത്തിന് എല്ലാവരും പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ ക്ലീന്‍ ബീച്ച് മിഷന്‍, ശുചിത്വമിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പറേഷനും ഇന്‍ഫര്‍മേഷന്‍- പബ്ളിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സൗത്ത് ബീച്ചില്‍ പാഴ് വസ്തു ശേഖരണകൂടകള്‍ സ്ഥാപിക്കലും ശുചിത്വ ആപ്പ് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വീടുകളും പൊതുസ്ഥലങ്ങളും മാലിന്യമുക്തമാക്കാനുള്ള ബൃഹദ്പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. മാലിന്യമില്ലാത്ത വീടുകള്‍, മാലിന്യമുക്തമായ പരിസരം, പകര്‍ച്ചവ്യാധികളില്ലാത്ത കേരളം ഇതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

വീടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലും വ്യക്തിശുചിത്വത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് മലയാളികള്‍ എന്നാല്‍ പരിസര ശുചിത്വത്തിലും മാലിന്യസംസ്‌കരണത്തില്‍ പലരും ഈ സമീപനം കാണിക്കുന്നില്ല. മാലിന്യങ്ങള്‍ വഴിയോരങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുകയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നു. ഇതുമൂലം വലിയ വിപത്താണ് സമൂഹത്തിനുണ്ടാകുന്നത്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാനസര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 

മഹാത്മജിയെ തിരസ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അന്തരീക്ഷമാണ് ഇന്ന് രാജ്യത്തുള്ളത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മഹാത്മജിയുടെ സന്ദേശം എല്ലാ മേഖലകളിലും വ്യാപകമായി പ്രചരിപ്പിക്കാന്‍  കഴിയണമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. 
മഹാത്മാഗാന്ധിയുടെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം. ശുചിത്വമായിരിക്കണം കുട്ടികളെ പഠിപ്പിക്കേണ്ട പ്രധാന പാഠമെന്ന് ജീവിതാനുഭവത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനം വ്യക്തികളുടെ ഉത്തരവാദിത്വം കൂടിയാകണമെന്നും മന്ത്രി ഫറഞ്ഞു.

 മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശുചീകരണ പ്രവൃത്തികള്‍ ഒരാഴ്ചയിലൊതുക്കാതെ ദൈനംദിന പ്രക്രീയയാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് ഉണ്ടാവേണ്ടതെന്ന് മേയര്‍ പറഞ്ഞു. മാലിന്യരഹിത പരിസരത്തിനായി നിരവധി പദ്ധതികള്‍ കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്നുണ്ട്. ഇതിനായി ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും മേയര്‍ പറഞ്ഞു. 

ബീച്ചിലെ 1200 മീറ്റര്‍ നീളത്തില്‍ 13 പാഴ് വസ്തു ശേഖരണ കൂടുകളാണ് സ്ഥാപിച്ചത്. ലയണ്‍സ് ക്ലബ്ബാണ് ഇവ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍ ബീച്ച് ശുചീകരണത്തിനിറങ്ങും.  കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മാലിന്യവുമായി ബന്ധപ്പെട്ട പരാതികള്‍ക്കായി കോര്‍പറേഷന്‍ വാട്ട്സ്ആപ്പ് നമ്പറും ചടങ്ങില്‍ പുറത്തിറക്കി. ജലാശയങ്ങള്‍,  പൊതുവഴി എന്നിവിടങ്ങളിലെ മാലിന്യ നിക്ഷേപം, പ്ലാസ്റ്റിക്കും മറ്റും കൂട്ടിയിട്ട് കത്തിക്കല്‍ തുടങ്ങി  മാലിന്യവുമായി ബന്ധപ്പെട്ട പരാതികള്‍ 9400394497 എന്ന നമ്പറില്‍ ജനങ്ങള്‍ക്ക് ഫോട്ടോ സഹിതം അയക്കാം. രണ്ട് ദിവസത്തിനുള്ളില്‍ ഇത് പരിശോധിച്ച് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നടപടി സ്വീകരിച്ച് പിഴ ഈടാക്കും. അതിലെ 15 ശതമാനം വിവരം നല്‍കിയ വ്യക്തിക്ക്  നല്‍കും. പരിപാടിയുടെ ഭാഗമായി ശുചിത്വ ബോധവല്‍കരണ ലഘുലേഖകളുടെ വിതരണവും നടത്തി. 

ജില്ലാ കലക്ടര്‍ സാംബശിവ റാവു, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി കബനി, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ഡോ. എന്‍ സിജേഷ്, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. എസ് രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്രീയ വിദ്യാലയ രണ്ടിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ക്രിസ്ത്യന്‍ കോളേജ് എന്‍.എസ്.എസ്, എന്‍.സി.സി വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.ടി.ഐ വിദ്യാര്‍ത്ഥികളും ശുചീകരണ യഞ്ജത്തില്‍ പങ്കാളികളായി. 

 

 

കോഴിക്കോടിനെ ശുചീകരിക്കാന്‍ ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ്

 

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. മാലിന്യ ശേഖരണവും സംസ്‌കരണവും കൂടുതല്‍ ശാസ്ത്രീയമാക്കാനും കാര്യക്ഷമമായ മേല്‍നോട്ടം ഉറപ്പുവരുത്താനുമാണ് ആപ്പ് പുറത്തിറക്കിയത്. സീറോ വേസ്റ്റ് കോഴിക്കോടാണ് പദ്ധതി വിഭാവനം  ചെയ്തത്. വെയ്സ്റ്റ് ബിന്നില്‍ പാഴ് വസ്തു നിക്ഷേപിക്കുന്നത് മുതല്‍ പാഴ് വസ്തു സംഭരണ കേന്ദ്രത്തിലേക്ക് എത്തുന്നത് വരെയുള്ള  വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ്  ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഹരിതകര്‍മ്മ സേന, എല്‍.എസ്.ജി.ഡി അംഗങ്ങള്‍, ആപ്പിന്റെ അതോറിറ്റി എന്നിവര്‍ക്ക് പ്രത്യേകമായി ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ആളുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ക്ക് അവയുടെ മൂല്യമനുസരിച്ച് പോയിന്റ് നല്‍കും. ഇത്തരത്തില്‍ മാലിന്യത്തില്‍ നിന്ന് ലഭിക്കുന്ന പോയിന്റ് ടെലിഫോണ്‍, വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്തി മാലിന്യത്തില്‍ നിന്ന് സമ്പാദ്യം എന്ന ആശയമാണ് ആപ്പിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. ഉപഭോക്താവ് നിശ്ചയിക്കുന്ന ദിവസം ഹരിതസേന പാഴ് വസ്തു ശേഖരിക്കാനെത്തും. ജില്ലയിലെ പഞ്ചായത്തുകളിലും  നഗരസഭകളിലും കോര്‍പ്പറേഷനിലും പദ്ധതി നടപ്പാക്കാനാണ് ജില്ലാഭരണകൂടവും ജില്ലാ ശുചിത്വമിഷനും തയ്യാറെടുക്കുന്നത്. എലഗന്‍സിസ് എന്ന ഏജന്‍സിയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്

ഭട്ട് റോഡ് ബീച്ച് പാര്‍ക്ക് ശുചീകരിച്ചു

കോഴിക്കോട് കടല്‍ തീരത്തെ പ്രധാന വിനോദകേന്ദ്രമായ ഭട്ട് റോഡ് ബീച്ച് പാര്‍ക്ക് ശുചീകരിച്ചു. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ക്ലീന്‍ ഡസ്റ്റിനേഷന്‍ പദ്ധതിയുടെ ഭാഗമായാണ് ബീച്ച് വൃത്തിയാക്കിയത്. ഡി.ടി.പി.സിയുടെ  ആഭിമുഖ്യത്തില്‍ കോഴിക്കോട് സിറ്റി പോലീസ് അസോസിയേഷന്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 200 ലധികം പോലീസുകാരാണ് പുല്ല് വളര്‍ന്ന് കാട് മൂടിയ ബീച്ചില്‍ ശുചീകരണ പ്രവൃത്തി നടത്തിയത്. മന്ത്രി ടി.പി രാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍ സാമ്പശിവ റാവു എന്നിവര്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. പാര്‍ക്കിലെ കഫറ്റേരിയ ടെന്‍ഡര്‍ നടത്തി തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ കൈക്കൊളളണമെന്നും പാര്‍ക്കിന്റെ നവീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഡി.സി.പി എ.കെ ജമാലുദ്ദീന്‍, ഡി.ടി.പി.സി സെക്രട്ടറി ബീന, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.ഉമേഷ്, സിറ്റി പോലീസ് അസോസിയേഷന്‍ പ്രതിനിധി ജി.എസ് ശ്രീജിഷ് എന്നിവരും  മന്ത്രിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഡി.ടി.പി.സിയുടെ മേല്‍നോട്ടത്തില്‍ 2012 മുതല്‍ ഭട്ട് റോഡ് കൂട്ടായ്മയാണ് പാര്‍ക്ക് പരിപാലിക്കുന്നത്.

 

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ധനസഹായം :   അപേക്ഷ 15 വരെ സ്വീകരിക്കും 

 

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുളള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനും അറ്റുകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും വര്‍ഷത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 15 വരെ നീട്ടി. അപേക്ഷഫോമും മറ്റ് വിശദാംശങ്ങളും www.malabardevaswom.kerala.gov.in ല്‍ ലഭിക്കും.  

 

ബോട്ടുടമകള്‍ക്ക് സബ്‌സിഡി : 
അപേക്ഷ തീയതി 10 വരെ നീട്ടി 

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുളള ബോട്ടുടമകള്‍ക്ക് സബ്ബസിഡി നിരക്കില്‍ വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട്് ട്രാന്‍സ്മിറ്റര്‍ (ഡി എ ടി), ജി. പി. എസ.് എന്നിവ നല്‍കുന്നതിനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 10 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവനുകള്‍, വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോണ്‍ 0495 2383780.

 

 

വിദ്യാര്‍ത്ഥികള്‍ മാലിന്യ സംസ്‌കരണ ദൗത്യത്തിന്റെ സന്ദേശ വാഹകരാകണം-മന്ത്രി ടി. പി രാമകൃഷ്ണന്‍

 

 

മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാകണമെന്നും വിദ്യാര്‍ത്ഥികള്‍ ഈ ദൗത്യത്തിന്റെ സന്ദേശവാഹകരാവണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും സംയുക്തമായി നടത്തുന്ന കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു  മന്ത്രി.  രക്ഷിതാക്കള്‍ക്കൊപ്പം നിന്നുകൊണ്ട് മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും രംഗത്ത് വരണം. നിയമങ്ങള്‍ കൊണ്ട് മാത്രം ഈ  ലക്ഷ്യം കൈവരിക്കുക സാധ്യമല്ല. അതിന് സമൂഹത്തിന്റെ ആകെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.  മാലിന്യകൂമ്പാരങ്ങളില്ലാത്ത മനോഹരമായ കേരളം കെട്ടിപ്പടുക്കുമെന്ന് മഹാത്മജിയുടെ ജന്മദിനത്തില്‍ പ്രതിജ്ഞയെടുക്കണമെന്ന് വിദ്യാര്‍ത്ഥികളോട് മന്ത്രി ആവശ്യപ്പെട്ടു. 

കാരപ്പറമ്പ് ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ നാല് സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നടക്കാവ് ജി.വി. എച്ച്. എസ്,  കുന്നമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,  ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും(എം.സി.എഫ് ) മന്ത്രി ഉദ്ഘാടനം ചെയ്തു.  വിദ്യാര്‍ത്ഥികളില്‍ നിന്നും പേപ്പര്‍, പെറ്റ് ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍സ്, പാല്‍ കവര്‍ തുടങ്ങി നാല് തരം വസ്തുക്കള്‍ സംഭരിക്കുന്നതിനാണ്  മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ഒരുക്കിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി മിനി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവു മുഖ്യാത്ഥിയായി. 

മാലിന്യം തരംതിരിച്ച് സംസ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുറയ്ക്കുക എന്നിവയും കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.  ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകത്തക്ക രീതിയില്‍ വിദ്യാര്‍ത്ഥികളിലൂടെ വീടുകളിലേയ്ക്കും വീടുകളില്‍ നിന്ന് സമൂഹത്തിലേക്കും  ശുചിത്വ സംസ്‌ക്കാരം പ്രചരിപ്പിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീടുകളില്‍ ഒഴിവാക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കാനും സംസ്‌കരിക്കാനും പദ്ധതി വഴി സാധിക്കും.  എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും ബുധനാഴ്ച്ചകളിലാണ് വിദ്യാര്‍ത്ഥികള്‍ വസ്തുക്കള്‍ വീടുകളില്‍ നിന്നും സകൂളില്‍ കൊണ്ട് വരേണ്ടത്. എം.സി.എഫുകളില്‍ നിന്നും വസ്തുക്കള്‍ പാഴ് വസ്തു വ്യാപാരികള്‍ക്കോ ഹരിത കര്‍മ്മ സേനയ്‌ക്കോ നല്‍കും.

ശുചിത്വ മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഹരിതകേരള മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍ തലത്തിലെ സന്നദ്ധ സംഘടനകള്‍, പാഴ് വസ്തു വ്യാപാരികള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ മിഷന്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവര്‍ പദ്ധതിയില്‍ പങ്കാളികളാവും. പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടത്തിനായി സ്‌കൂള്‍ തലത്തില്‍ എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി, ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്  തുടങ്ങിയ സംഘടനകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചുമതല നല്‍കും. 

അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആന്റ് ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കബനി സി പദ്ധതി വിശദീകരണം നടത്തി. 
കാരപ്പറമ്പ് ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ എ.രമ, ഡി.ഇ.ഒ എന്‍.മുരളി, കാരപ്പറമ്പ് ജി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ശാദിയ ബാനു, എനര്‍ജി മാനേജേമെന്റ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ഡോ.എന്‍ സിജേഷ്, പി.ടി.എ പ്രസിഡന്റ് നജീബ് മാളിയേക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date