Skip to main content

കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞം രണ്ടാം ഘട്ടത്തിലേക്ക്

 

കാക്കനാട് : കേരള സംസ്ഥാന യന്ത്രവല്ക്കരണ മിഷനും കൃഷിവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും ചേര്‍ന്ന് നടപ്പിലാക്കുന്ന 'കാര്‍ഷിക യന്ത്രപരിരക്ഷണ യജ്ഞം' രണ്ടാം ഘട്ടത്തിന് വൈറ്റില ആര്‍.എ.ടി.ടി.സി യില്‍ തുടക്കമായി. ജില്ലയില്‍ ഏഴ് അഗ്രോ സര്‍വ്വീസ് സെന്ററില്‍ നിന്നും ആറ് കാര്‍ഷിക കര്‍മ്മസേനകളില്‍ നിന്നും തിരഞ്ഞെടുത്ത 20 പേര്‍ക്കാണ് പന്ത്രണ്ട് ദിവസം നീണ്ടുനില്ക്കുന്ന പരിശീലനം നല്കുന്നത്. കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും പ്രവര്‍ത്തി പരിശീലനവുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കേടുപാടുകള്‍ സംഭവിച്ചതും ഉപയോഗശൂന്യമായി കിടക്കുന്നതുമായ കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തി അവ പ്രവര്‍ത്തസജ്ജമാക്കി കാര്‍ഷികസേനകള്‍ക്കും കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ക്കും കൈമാറുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആദ്യഘട്ടപരിശീലന പരിപാടിയുടെ ഭാഗമായി ആറ് ഇടങ്ങളിലെ കാര്‍ഷിക യന്ത്രങ്ങള്‍ കേടുപാടുകള്‍ തീര്‍ത്ത് കൈമാറുകയുണ്ടായി. രണ്ടാം ഘട്ടത്തില്‍ കര്‍ഷകരുടേയും കാര്‍ഷിക സമിതികളുടേയും പക്കലുള്ള കേടുവന്ന മുഴുവന്‍ കാര്‍ഷികയന്ത്രങ്ങളും പ്രവര്‍ത്തനക്ഷമമാക്കി കൈമാറും.

രണ്ടാം ഘട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആത്മ പ്രൊജക്ട് ഡയറക്ടര്‍ മേരിസ്വപ്ന ലിഡിയ നിര്‍വ്വഹിച്ചു. എറണാകുളം കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് എഞ്ചിനീയര്‍ ആതിര.പി. പദ്ധതിവിശദീകരണം നടത്തി. ആര്‍.എ.ടി.ടി.സി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീനമാത്യു, ഫുഡ് സെക്യൂരിറ്റി ആര്‍മി മാസ്റ്റര്‍ ട്രെയിനര്‍ അനീഷ്.യു എന്നിവര്‍ സംസാരിച്ചു. 

കാര്‍ഷിക ഗവേഷണകേന്ദ്രം സി.ഇ.ഒ ഡോ.യു.ജയകുമാരന്റെ നേതൃത്വത്തില്‍ പ്രൊജക്ട് എഞ്ചിനീയര്‍ ആതിര.പി, ഭക്ഷ്യസുരക്ഷാ സേനയിലെ സീനിയര്‍ ട്രയിനര്‍മാരായ ഫിറോഷ് ഫ്രന്‍സിസ്, അനീഷ്.യു, കാര്‍ഷിക മെക്കാനിക് ട്രെയിനര്‍മാരായ അപര്‍ണ.എം., അഭിമലേഷ്.കെ.എസ്, എറണാകുളം കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ കെ.സുരേഷ്‌കുമാര്‍ എന്നിവരാണ് പരിശീലനത്തിന്റെ നേതൃത്വം കൊടുക്കുന്നത്.       

 

date