നഗരത്തിന്‍റെ തെക്കന്‍ മേഖലയില്‍ ജലവിതരണം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി
കൊച്ചി - വൈറ്റിലയില്‍ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തിന്‍റെ തെക്കന്‍ മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് ഇന്ന് (വെള്ളിയാഴ്ച്ച) രാവിലെ പരിഹാരമാകുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. പൈപ്പ് പൊട്ടിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കളക്ടര്‍ ബന്ധപ്പെട്ട ഏജന്‍സികളുടെ അടിയന്തരയോഗം ക്യാമ്പ് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കി.
നാവികസേനയ്ക്ക് വേണ്ടി ദക്ഷിണ നാവിക കമാന്‍ഡില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വരെ ബി.എസ്.എന്‍.എല്ലിന്‍റെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഡ്രില്ലിംഗ് നടത്തുന്നതിനിടയിലാണ് രണ്ടിടത്ത് പൈപ്പ് പൊട്ടിയത്. തമ്മനം പമ്പ് ഹൗസില്‍ നിന്നുള്ള പൈപ്പ് ലൈന്‍ കടന്നു പോകുന്ന വൈറ്റില ട്രാക്കിലും പുന്നുരുന്നി അണ്ടര്‍പാസ് ഭാഗത്തുമാണ് പൈപ്പുകള്‍ക്ക് തകരാറുണ്ടായത്. തമ്മനം പമ്പ് ഹൗസിൽ നിന്നുള്ള മൂന്ന് വലിയ പമ്പിങ് ലൈനുകളും നാല് ജലവിതരണ ലൈനുകളും കടന്നു പോകുന്ന ഭാഗത്താണ് തകരാര്‍. പൈപ്പുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് വൈറ്റില, കടവന്ത്ര, എളംകുളം, ചിലവന്നൂര്‍, പൂണിത്തുറ, ഗാന്ധിസ്ക്വയര്‍, പേട്ട, ചമ്പക്കര ഭാഗങ്ങളില്‍ ബുധനാഴ്ച്ച രാവിലെ മുതല്‍ ജലവിതരണം മുടങ്ങി.
പൊതുമരാമത്ത് നിരത്ത് - ദേശീയപാത വിഭാഗം, പൊലീസ്, വാട്ടര്‍ അതോറിറ്റി, ബിഎസ്എന്‍എല്‍, ടെലികമ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്‍റ്സ് ഇന്ത്യ ലിമിറ്റഡ് - ടിസിഐഎല്‍ ഉദ്യോഗസ്ഥര്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments