Skip to main content

വന്‍ ചീട്ടുകളി സംഘം പോലീസ് വലയില്‍

മലയാലപ്പുഴ കാഞ്ഞിരപ്പാറ കേന്ദ്രമാക്കി കാലങ്ങളായി നടന്നുവരുന്ന പണം വച്ചുള്ള ചീട്ടുകളി സംഘത്തെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പോലീസ് വിദഗ്ധമായി കീഴടക്കി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയും  സമീപ ജില്ലകളില്‍ നിന്നുള്ള ആളുകളെയും സംഘടിപ്പിച്ചു ചീട്ടുകളി  നടത്തിവന്ന മലയാലപ്പുഴ കാഞ്ഞിരപ്പാറ തുറംന്തയില്‍ വീട്ടില്‍ നാരദന്‍ എന്ന് വിളിക്കുന്ന രാജേഷിന്റെ (44) നേതൃത്വത്തിലുള്ള സംഘത്തെയാണ് പിടികൂടിയത്. സ്ഥലത്തുനിന്നും 25 പേരെ അറസ്റ്റ് ചെയ്യുകയും 7,51,465 രൂപ പിടിച്ചെടുക്കുകയും ചെയ്തു.

  ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി:ആര്‍.ജോസിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പോലീസ് സംഘമാണ് സ്ഥലം വളഞ്ഞ് ഇവരെ സാഹസികമായി കീഴടക്കിയത്. കാലങ്ങളായി ഈ പ്രദേശത്തെ രാജേഷിന്റെ പുതിയ വീടിനോട് ചേര്‍ന്നുള്ള പഴയ ആള്‍ത്താമസമില്ലാത്ത വീട്ടില്‍പണംവച്ചുള്ള ചീട്ടുകളി  നടന്നുവരികയായിരുന്നു. 

ഇവരെ പൊലീസ് സംഘം തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയായിരുന്നു. മലയാലപ്പുഴ ക്ഷേത്രത്തിലെ ഉത്സവം നടന്നു  വരവേ കഴിഞ്ഞ ദിവസം രാത്രി പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് സംഘത്തെ വലയിലാക്കിയത്. തിരുവല്ല, കോട്ടാങ്ങല്‍, ഇളമണ്ണൂര്‍, കലഞ്ഞൂര്‍, ആലപ്പുഴ ജില്ലയിലെ മാന്നാര്‍, എടത്വ   എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ചീട്ടുകളി നടക്കുന്ന വീടിന് പുറത്ത് കാവല്‍നിന്ന രാജേഷും മറ്റൊരാളും ഓടിരക്ഷപ്പെട്ടു. പിന്നീട് മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങി. മലയാലപ്പുഴ എസ്.ഐ സുജിത്തിന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. 

മലയാലപ്പുഴക്ഷേത്രത്തിനു സമീപം സ്റ്റുഡിയോ നടത്തുന്ന രാജേഷ് അടുത്തിടെ ആധുനിക സൗകര്യങ്ങളോടെ വീട് നിര്‍മ്മിച്ചിരുന്നു. ഇയാള്‍ക്ക് മറ്റു വരുമാനമാര്‍ഗം ഒന്നുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആഡംബര ജീവിതം നയിച്ചുവരുന്ന ഇയാളെ കുറെ നാളുകളായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളെ പിടികൂടിയതോടെ ജില്ലയിലെ പണംവച്ചുള്ള ചീട്ടു കളിക്കുന്ന വന്‍സംഘത്തെയാണ് ജില്ലാ  പോലീസിന്  കുടുക്കാന്‍  കഴിഞ്ഞത്. രാത്രിയില്‍ പോലീസ് കളിസ്ഥലം വളഞ്ഞപ്പോള്‍ പട്ടി കുരയ്ക്കുന്നതുകേട്ട് രാജേഷ് സ്ഥലത്തുനിന്നും ഇറങ്ങി ഓടി മറ്റുള്ളവര്‍ പിടിയിലാകുകയും ചെയ്തു. രാജേഷിനെ കൂടാതെ തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി സന്തോഷ് 41, കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി നജീബ് 50, നെടുംകുന്നം സ്വദേശി സന്തോഷ് 41, അജേഷ് 36, അനില്‍ 48,   പാമ്പാടി സ്വദേശി ഷൈജു 39, കൊല്ലം തേവലക്കര സ്വദേശി അജയകുമാര്‍ 38, പരുമല സ്വദേശികളായ സുജിത്ത്  39,  രതീഷ് 32, സുരേഷ് 40,  അനില്‍കുമാര്‍ 49, കോന്നി കൃഷ്ണകുമാര്‍  34, കൂടല്‍ സ്വദേശി യശോധരന്‍ 52, ഇളമണ്ണൂര്‍ സ്വദേശി  രഘുനാഥന്‍ ഉണ്ണിത്താന്‍ 55, വെണ്മണി സ്വദേശികളായ സുനില്‍ 43, അഷറഫ് 45, തിരുവല്ല സ്വദേശികളായ സുനില്‍കുമാര്‍  37,  അനീഷ് 32, റാന്നി സ്വദേശി  കബീര്‍ 55, കോട്ടാങ്ങല്‍ സ്വദേശി അഹമ്മദ് സലീം 42, സ്വദേശി ബൈജു 39, മൈലാടുംപാറ ബിജുകുമാര്‍  35, മുണ്ട്‌കോട്ടയ്ക്കല്‍ ബിനോയ് 29, കുലശേഖര പേട്ട നിസാര്‍ 40, തോന്നിയാമല ശശികുമാര്‍ 46, മേലെ വെട്ടിപ്പുറം ഫസില്‍  52 എന്നിവരാണ് പിടിയിലായത്.

  വരും ദിവസങ്ങളില്‍ റെയ്ഡുകള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. പോലീസ് സംഘത്തില്‍ എസ്.ഐ മാരായ ആര്‍.എസ് രഞ്ജു, രാധാകൃഷ്ണന്‍, എ.എസ്.ഐ വില്‍സുണ്‍, ഹരി, സിപിഒ  മാരായ  ശ്രീരാജ്, വിഷ്ണുരാജ്, ഷംനാദ്, അനൂപ്, രഞ്ജുകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.  

date