Skip to main content

വീട്ടില്‍ നിരീക്ഷണത്തിലിരുന്നയാള്‍ ബാര്‍ബറെ വിളിച്ച് വരുത്തി മുടി വെട്ടിച്ചു; ക്വാറന്റൈന്‍ ലംഘനത്തിന് യുവാവിനെതിരെ കേസ്

സംഭവത്തില്‍ രണ്ട് പഞ്ചായത്തിലായി ആറ് പേരെ നിരീക്ഷണത്തിലാക്കി. ഇതര സംസ്ഥാനത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് ക്വാറന്റൈന്‍ ലംഘിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ തൊടുപുഴ മണക്കാട് മീനാക്ഷി ലോഡ്ജില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുന്‍കരുതലെന്ന നിലയില്‍ രണ്ട് പഞ്ചായത്തിലെ അഞ്ച് പേരെ നിരീക്ഷണത്തിലാക്കി.
മെയ് ആറിനാണ് ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ തട്ടക്കുഴ സ്വദേശിയായ യുവാവും ഗര്‍ഭിണിയായ ഭാര്യയും ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയത്. ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിച്ചു കൊള്ളാമെന്ന ഉറപ്പിന്‍മേല്‍ ഇവരെ അന്ന് മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നുവെന്ന് ഉടുമ്പന്നൂര്‍ പി.എച്ച്.സി. അധികൃതര്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫോണിലൂടെയും നേരിട്ടും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കി വരികയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഇയ്യാള്‍ ഫോണ്‍ ചെയ്ത് സമീപ പഞ്ചായത്തായ കരിമണ്ണൂരില്‍ നിന്നും ബാര്‍ബറെ വീട്ടില്‍ വിളിച്ച് വരുത്തി മുടി വെട്ടിച്ചു. ജോലി കഴിഞ്ഞ് ഇവിടെ നിന്നും മടങ്ങും വഴി ബാര്‍ബര്‍ ഉടുമ്പന്നൂരില്‍ ഒരാളുടെയും കരിമണ്ണൂരില്‍ മൂന്ന് പേരുടെയും കൂടി മുടി വെട്ടി. ഇക്കാര്യമറിഞ്ഞ് ഉടുമ്പന്നൂര്‍ പി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. റെയ്ച്ചല്‍.പി.ജോസഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ.വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ യുവാവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് കരിമണ്ണൂര്‍ പി.എച്ച്.സി. യുടെ കൂടി സഹായത്തോടെ ബാര്‍ബറെയും മുടി വെട്ടിച്ചവരെയും കണ്ടെത്തി. ക്വാറന്റൈനിലാണെന്ന വിവരം മറച്ച് വച്ചാണ് ബാര്‍ബറെ വിളിച്ച് വരുത്തിയതെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ ആരോഗ്യ വകുപ്പ് പോലീസില്‍ പരാതി നല്‍കി. യുവാവിനെതിരെ പോലീസ് കേസെടുക്കുകയും പോലീസിന്റെ സഹായത്തോടെ ഇയ്യാളെ തൊടുപുഴയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. ബാര്‍ബര്‍ ഉള്‍പ്പെടെ മറ്റ് അഞ്ച് പേരെയും അവരവരുടെ വീടുകളിലാണ് നിരക്ഷണത്തിലാക്കിയിരിക്കുന്നത്.

 

date