പാസ് വേണ്ട മാസ്‌ക് വേണം
കണ്ടെയ്ൻമെന്റ് മേഖലകൾ ഒഴികെ മറ്റ് സ്ഥലങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് പാസ് വേണ്ട. യാത്ര ചെയ്യുന്നവർ തിരിച്ചറിയൽ കാർഡ് കരുതിയാൽ മതിയാകും. അത്യാവശ്യ കാര്യങ്ങൾക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിൽ മറ്റ് ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും പോലീസ് പാസ് വാങ്ങേണ്ടതാണ്. എന്നാൽ അവശ്യസർവ്വീസായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളുമായി ബന്ധപ്പെട്ട് രാത്രി ഏഴിനുശേഷം യാത്രചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മാത്രം മതിയാകും. ഇതു കൂടാതെ ഹോട്ടലിൽ നിന്നും മറ്റും രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്സലായി വാങ്ങാൻ അനുവാദം നൽകിയിട്ടുണ്ട്.
കൂടാതെ പൊതുജനങ്ങൾ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന് രൂപം നൽകും. ഗ്രാമീണമേഖലയിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പോലീസിന്റെ 'ബാസ്‌ക് ഇൻ ദ മാസ്‌ക്' എന്ന ക്യാംപെയിനിന്റെ ഭാഗമായി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യും.
ലോക്ഡൗൺ നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റെ് മേഖലയിൽ പോലീസ് നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തി. ചെക്പോസ്റ്റ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, തുറമുഖം എന്നിവിടങ്ങളിലും പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ഇതോടെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള പോലീസ് സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പോലീസിന്റെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം പകുതിയാക്കി കുറച്ചുകൊണ്ടുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു. ഇതുമൂലം പോലീസിന്റെ പ്രവർത്തനത്തിൽ വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇന്ത്യയിൽ ആദ്യമായി തയ്യാറാക്കിയ പോലീസിന്റെ ഈ പ്രവർത്തനക്രമം അന്താരാഷ്ട്ര തലത്തിൽ പ്രശംസ നേടിയിട്ടുണ്ട്.
- Log in to post comments