Skip to main content

വെല്ലുവിളികളെ കടന്ന് അവളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക്.....

എറണാകുളം:  തമിഴ് ദമ്പതികളുടെ മകള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി അധ്യാപിക. കളമശ്ശേരി ജിവിഎച്ച്എസിലെ സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍ മഹിത വിപിനചന്ദ്രനാണ് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കി മാതൃകയായത്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ അശങ്കയും വെല്ലുവിളികളും അറിയാനായി വിദ്യാര്‍ത്ഥികളെ ഫോണില്‍ ബന്ധപ്പെടുന്നതിനിടയിലാണ് തമിഴ്നാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പേര് മഹിത ശ്രദ്ധിക്കുന്നത്. ആ കുട്ടിക്ക് പഠനത്തിനാവശ്യമായ സാഹചര്യമുണ്ടോയെന്ന് അന്വേഷിക്കുന്നതിനിടെയാണ് അവള്‍ നല്‍കിയിരുന്ന വിലാസത്തില്‍ അവര്‍ താമസിക്കുന്നില്ല എന്ന വിവരം മഹിത തിരിച്ചറിയുന്നത്. തുടര്‍ന്ന തന്‍റെ പരിധിയിലുള്ള അങ്കണവാടി അധ്യാപികമാരെ ബന്ധപ്പെട്ടപ്പോള്‍ ഇടപ്പള്ളിക്ക് സമീപം അത്തരമൊരു കുടുംബമുണ്ടെന്ന വിവരം ലഭിച്ചു.,
സാഹചര്യങ്ങള്‍ മൂലം സ്കൂള്‍ ദിനങ്ങളില്‍ പോലും പലപ്പോഴും കൃത്യമായി എത്താന്‍ സാധിക്കാതിരുന്ന കുട്ടി ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ വിവരം പോലും അറിഞ്ഞിരുന്നില്ല, മുന്‍പ് താമസിച്ചിരുന്ന സ്ഥലത്തു നിന്നും അവള്‍ പുതിയ സ്ഥലത്തേക്ക് താമസം മാറിയിരുന്നു. തുടര്‍ന്ന് ആ കുട്ടിയുടെ വീടിന് സമീപമുള്ള വീട്ടുകാരുമായി സംസാരിച്ച് കുട്ടിക്ക് താത്കാലികമായ സംവിധാനം ക്രമീകരിച്ച ശേഷമാണ് മഹിത മടങ്ങിയത്.
വീടിന് പുറത്തേക്കിറങ്ങാത്ത സുദീര്‍ഘമായ അവധിക്കാലത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഏറ്റവും കാത്തിരിക്കുന്നത് സ്കൂളിലേക്ക് തിരികെയെത്തുന്ന ദിവസമാണെന്ന് മഹിത പറുന്നു. മഹിത കാണുകയും സംസാരിക്കുകയും ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും അറിയേണ്ടതും എന്നു സ്കൂളിലേക്ക് എത്താൻ സാധിക്കുമെന്ന കാര്യം മാത്രം.

date