Skip to main content

പ്രവാസികള്‍ക്ക് സ്വന്തം കെട്ടിടത്തിലും ക്വാറന്റൈനില്‍ കഴിയാം; ജില്ലാ കലക്ടര്‍ ഉത്തരവിറക്കി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് അവര്‍ സ്വന്തമായി കണ്ടെത്തുന്ന വീടുകളിലോ കെട്ടിടങ്ങളിലോ ക്വാറന്റൈനില്‍ കഴിയാന്‍ അവസരം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. മറ്റു താമസക്കാരില്ലാത്ത വീടുകളിലും കെട്ടിടങ്ങളിലുമാണ് ക്വാറന്റൈനില്‍ കഴിയാനാവുക. ഇതിന് സൗകര്യമുള്ളവര്‍ കെട്ടിട നമ്പര്‍, വാര്‍ഡ്, ഉടമയുടെ പേര് തുടങ്ങി കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ സഹിതം അതുള്‍പ്പെടുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കണം. നേരിട്ടോ ഇ-മെയില്‍, വാട്ട്സാപ്പ് വഴിയോ അപേക്ഷ നല്‍കാം. നേരിട്ട് നല്‍കാന്‍ കഴിയാത്തവരുടെ ബന്ധുക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് കെട്ടിടം അനുയോജ്യമാണെന്ന് കണ്ടെത്തുന്ന പക്ഷം തദ്ദേശ സ്ഥാപന സെക്രട്ടറി ദുരന്തനിവാരണ നിയമപ്രകാരം അത് ഏറ്റെടുത്ത് ക്വാറന്റൈന്‍ ഇന്‍സ്റ്റിറ്റിയൂഷനായി വിജ്ഞാപനം പുറപ്പെടുവിക്കും. നിയമാനുസൃതം അനുമതി ലഭിച്ചവര്‍ക്കു മാത്രമായിരിക്കും ഇവിടെ പ്രവേശനമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ കെട്ടിടം പുനര്‍വിജ്ഞാപനം ചെയ്ത് ഉമടയ്ക്ക് തിരികെ നല്‍കും.
നിലവില്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ഈ രീതിയില്‍ വിജ്ഞാപനം ചെയ്യപ്പെടുന്ന സ്വന്തം കെട്ടിടത്തിലേക്ക് മാറാം. ഇതിന് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കേന്ദ്രത്തിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസറുടെ രേഖാമൂലമുള്ള അനുമതി വേണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി

date