Skip to main content

അട്ടമല എറാട്ട്കുണ്ട് കോളനി നിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

.       കാലവര്‍ഷക്കെടുതി നേരിടുന്നതിന്റെ ഭാഗമായി മേപ്പാടി അട്ടമല ഏറാട്ട്കുണ്ട് കാട്ടുപണിയ കോളനിയിലെ മുഴുവന്‍ കുടുംബങ്ങളെയും  മാറ്റിപാര്‍പ്പിച്ചു. ആറു കുടുംബങ്ങളിലായുളള 28 പേരെയാണ് അട്ടമലയിലെ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ കെട്ടിടത്തിലേക്ക്  മാറ്റിയത്. മഴ കനക്കുന്നതോടെ പ്രദേശത്ത് മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനുമുളള സാധ്യത ഏറെയാണ്. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനും ഏറെ പ്രയാസമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ മണ്ണിടിച്ചില്‍ ശക്തമായിരുന്നു.  ഈ സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ടി.പി ഷാഹിദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തിയതിന് ശേഷമാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.  ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണകിറ്റുകളും ഏര്‍പ്പാടിക്കിയിരുന്നു.  
   ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ദേശീയ ദുരന്തനിവാരണ സേനംഗങ്ങളും പോലീസും ഫയര്‍ഫോയ്‌സും വനംവകുപ്പ് ജീവനക്കാരും അടങ്ങിയ സംഘം കോളനിയിലെക്കത്തിയത്. ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശം പാലിക്കണമെന്ന് അറിയിച്ചതോടെ കോളനിവാസികള്‍ മാറാന്‍ തയ്യാറായി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പാടാക്കിയ മോക്ഡ്രില്ലിന്റെ ഭാഗമായാണ് ഇവരെ മാറ്റിയത്. ഡിവൈഎസ്.പി ടി.പി ജേക്കബ്, തഹസില്‍ദാര്‍ ടി.പി ഹാരിസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റജീന കെ.ജോസ്, കല്‍പ്പറ്റ ഫയര്‍ ആന്റ് റസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ കെ.എം ജോമി, ട്രൈബല്‍ സെല്‍ കോര്‍ഡിനേറ്റര്‍ അക്ബര്‍ അലി തുടങ്ങിയവര്‍ മാറ്റിപാര്‍പ്പിക്കലിന് നേതൃത്വം നല്‍കി.

date