Skip to main content

അതിരപ്പിള്ളി: എൻ.ഒ.സി നൽകിയത് സാധാരണ നടപടിക്രമം -മന്ത്രി എം.എം. മണി

അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് അപേക്ഷയുമായി മുന്നോട്ടുപോകാൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയത് കാലാകാലമായി നടക്കുന്ന സാധാരണ നടപടിക്രമം മാത്രമാണെന്ന് വൈദ്യൂതിമന്ത്രി എം.എം. മണി വ്യക്തമാക്കി. സമവായം ഉണ്ടായാലേ പദ്ധതി നടപ്പാക്കൂവെന്ന് മന്ത്രി പറഞ്ഞു.
സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതിക-സാമ്പത്തിക അനുമതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി-വനം അനുമതി തുടങ്ങി എല്ലാ അനുമതികളും ലഭിച്ചിട്ടുള്ള പദ്ധതിയാണ് അതിരപ്പിള്ളി. ഈ അനുമതികളുടെ കാലാവധി തീരുന്നതിനാൽ അവ പുതുക്കാൻ അപേക്ഷ നൽകാൻ സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി അപേക്ഷിച്ചിരുന്നു.
സമവായം ഉണ്ടായാൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, അനുമതികൾ പുതുക്കി നേടേണ്ടത് ആവശ്യമാണെന്നതിനാലാണ് സർക്കാർ കെ.എസ്.ഇ.ബിക്ക് എൻ.ഒ.സി നൽകിയത്. ഇതാണ് പുതുതായി എന്തോ സംഭവിച്ചതെന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത്. കാലാകാലങ്ങളായി നടക്കുന്ന സാധാരണ നടപടി മാത്രമാണിതെന്ന് മന്ത്രി വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന്റെ നിലപാട് സുവ്യക്തമാണ്. ഇതുസംബന്ധിച്ച് ഇടതുമുന്നണിയിൽപോലും സമവായം ഉണ്ടായിട്ടില്ല. വ്യത്യസ്ത അഭിപ്രായങ്ങൾ വിവിധ മേഖലകളിൽ നിലനിൽക്കുന്നതിനാലാണ് സമവായം ഉണ്ടെങ്കിൽ പദ്ധതി നടപ്പാക്കാണെന്ന സമീപനം സർക്കാർ സ്വീകരിച്ചത്. അനുമതികൾ പുതുക്കിയതുകൊണ്ട് നിലപാടിൽ യാതൊരു വ്യത്യാസവും വന്നിട്ടില്ല. അല്ലാതെയുള്ള ചർച്ചകൾ അനാവശ്യവും ദുരുദ്ദേശ്യപരവുമാണെന്ന് മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 2099/2020

date