Skip to main content

കിഫ്ബി പദ്ധതികളുടെ ഗുണ പരിശോധനയ്ക്കായി ക്വാളിറ്റി കൺട്രോൾ ലാബുകൾക്ക് വാഹനങ്ങൾ

* മന്ത്രി ജി.സുധാകരൻ ഫ്ളാഗ് ഓഫ് ചെയ്തു
കിഫ്ബി  സാമ്പത്തിക സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ജോലികളുടെ ഗുണപരിശോധനയ്ക്കും ടെസ്റ്റിംഗിനുമായി  വിവിധ ജില്ലകളിലെ ക്വാളിറ്റി കൺട്രോൾ ലാബുകളിലേക്ക് അനുവദിച്ച വാഹനങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഫ്ളാഗ് ഓഫ് ചെയ്തു. പബ്ലിക് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം ചീഫ് എഞ്ചിനീയർ മധുമതിക്ക് താക്കോൽ നൽകി മന്ത്രി വിതരണോദ്ഘാടനം നിർവഹിച്ചു. പത്ത് ജില്ലകൾക്കാണ് വാഹനങ്ങൾ വിതരണം ചെയ്തത്.
സംസ്ഥാനത്ത് പൊതുമരാമത്ത് മുഖേന കിഫ്ബി സാമ്പത്തിക സഹായത്തോടെ 11,058 കോടി രൂപയുടെ 266 പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളത്. നിലവിൽ റോഡുകൾ, പാലങ്ങൾ, മലയോര ഹൈവേ എന്നിവയുൾപ്പെടെ 4151 കോടി രൂപയുടെ പ്രവൃത്തികളാണ് നടന്നുവരുന്നത്. ഇവയുടെ നിരന്തരമായ വിലയിരുത്തലും ഗുണമേൻമ പരിശോധിക്കുന്നതും ക്വാളിറ്റി കൺട്രോൾ ലാബുകൾ മുഖേനയാണ്. ഇതിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് വാഹനങ്ങൾ ലഭ്യമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം.എൻ.ജീവരാജ്, ക്വാളിറ്റി കൺട്രോൾ ജോയിന്റ് ഡയറക്ടർ തോമസ് ജോൺ, ചീഫ് എഞ്ചിനീയർമാർ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 2155/2020
 

date