Skip to main content

തീരദേശത്തിനു ഇനി ദുരിതാശ്വാസ അഭയകേന്ദ്രം തണൽവിരിക്കും

 

    • മേൽനോട്ടത്തിനു ഷെല്‍ട്ടര്‍ മാനേജ്മെന്‍റ് കമ്മറ്റി
    • 800  പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം

ആലപ്പുഴ : കടലാക്രമണവും വെള്ളപ്പൊക്കവുമെല്ലാം നേരിട്ടിട്ടുള്ള തീരദേശ ജനതയ്ക്ക് ഇനി ആശ്വസിക്കാം, കരുതലായി  അഭയകേന്ദ്രം അവർക്കൊപ്പം ഉണ്ടാകും. സംസ്ഥാനത്തെ  ആദ്യ ദുരിതാശ്വാസ അഭയ കേന്ദ്രം എന്നതിലുപരി സ്ഥിരമായി പ്രവർത്തിക്കുന്ന ഹാള്‍ ഉള്‍പ്പടെയുള്ള ഒരു കേന്ദ്രം കൂടി തദ്ദേശീയമായി ലഭിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. ലോകബാങ്കിന്റെ സഹായത്തോടെ ദുരന്തനിവാരണ അതോറിട്ടിയുടെ കീഴിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിന്റെ നിയന്ത്രണം ജില്ലാ കളക്ടർക്കായിരിക്കും. അഭയ കേന്ദ്രത്തിന്റെ പരിപാലനത്തിനായി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിസന്റ് അഡ്വ. പ്രിയേഷ്കുമാർ ചെയർമാനായിട്ടുള്ള  സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വില്ലേജ് ഓഫീസർ കൺവീനറായും പഞ്ചായത്ത് അംഗങ്ങൾ, പോലീസ് , ഫിഷറീസ്, ഫയർ, ഇറിഗേഷൻ എന്നീ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ എന്നിവരും സമിതിയിൽ അംഗങ്ങൾ ആണ്. 
ദുരന്തകാലഘട്ടങ്ങളിൽ അഭയ കേന്ദ്രമായി പ്രവർത്തിക്കുന്ന കെട്ടിടം മറ്റു സമയങ്ങളിൽ പൊതുപരിപാടികൾ, വിവാഹം, പരിശീലന പരിപാടികൾ, കുടുംബശ്രീ പദ്ധതി പ്രവർത്തനങ്ങൾ എന്നിവക്കായും വിനിയോഗിക്കും. കൂടാതെ കടൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക്‌ വിശ്രമ കേന്ദ്രമായും അഭയ കേന്ദ്രം മാറും. 
ദുരന്തകാലഘട്ടങ്ങളിൽ ആയിരത്തോളം പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ജെ ആൻഡ്‌ ജെ അസോസിയേറ്റ്സാണ്‌ പൊതുമരാമത്ത് വകുപ്പിന്‍റെ രൂപകല്‍പ്പന പ്രകാരം കെട്ടിടം സമയബന്ധിതമായി നിർമിച്ചു നൽകിയത്.

date