Skip to main content

കോവിഡ് സമൂഹ വ്യാപനം:   ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കാത്ത 35 ദിനങ്ങള്‍

ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്നും നിലവില്‍ കോവിഡ് സമൂഹ വ്യാപനം എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലയിലെ പരിമിതമായ സാഹചര്യത്തില്‍ ഇതുവരെ ഒരു കോവിഡ് രോഗി പോലും മരിച്ചിട്ടെല്ലന്നതും നമ്മുടെ നേട്ടമാണ്. രണ്ടാം ഘട്ടത്തില്‍ 70 പേര്‍ക്കും മൂന്നാം ഘട്ടത്തില്‍ 11 പേര്‍ക്കും മാത്രമാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. 

 

ജില്ലയില്‍ ഫെബ്രുവരി മൂന്നിനാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് 39 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 14 നാണ് അടുത്ത കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 17 ന് മൂന്നാമത്തെ കോവിഡ് കേസും ജില്ലയില്‍ സ്ഥിരീകരിച്ചു. പിന്നീടങ്ങോട്ട് കോവിഡ് രോഗികള്‍ വര്‍ധിക്കുകയായിരുന്നു. 

ജില്ലയിലെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാനില്‍ നിന്നും വന്ന വ്യക്തിക്കാണ്. മാര്‍ച്ച് 14 മുതല്‍ മെയ് ഒന്നുവരെയുള്ള കാലയളവില്‍ 178 കോവിഡ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 108 കേസുകള്‍ വിദേശത്ത് നിന്നും 70 കേസുകള്‍ സമ്പര്‍ക്കത്തിലൂടെയും സ്ഥിരീകരിച്ചവയാണ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ 97.1 ശതമാനം (68 പേര്‍) പേരും കോവിഡ് രോഗികളോടൊപ്പം ഒരേ വീട്ടില്‍ താമസിച്ചവരായിരുന്നു. 

മൂന്നാം ഘട്ടത്തില്‍ 4.31 ശതമാനം (11 പേര്‍) പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. 35 ദിവസത്തിനിടെ ജില്ലയില്‍ ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ ജില്ലയില്‍ നിലവില്‍ സമൂഹവ്യാപനമെന്ന ആശങ്കയ്ക്ക് വകയില്ല. അതേസമയം ജനങ്ങള്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക് സോപ്പ് എന്നിവ ഉപയോഗിച്ചും ആരോഗ്യ വകുപ്പിനെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു ശ്രദ്ധിക്കണം. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍പ്പിച്ചാല്‍ നടപടി

 

കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം എയര്‍പോര്‍ട്ടിലും  റെയില്‍വെ സ്റ്റേഷനിലുമിറങ്ങുന്നവര്‍ അവിടെ നിന്ന് നേരിട്ട് താമസിക്കാനുദ്ദേശിക്കുന്ന റൂം ക്വറന്റൈനിലേക്കോ/ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപന നിരീക്ഷണത്തിലേക്കോ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ച് പോകണമെന്നാണ് നിയമം. എന്നാല്‍ ജൂണ്‍ 27 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍  വിമാനം ഇറങ്ങിയ മംഗളൂരു സ്വദേശികള്‍ മംഗലാപുരത്തേക്ക് നേരിട്ട് പോകുന്നതിന് പകരം ജില്ലാ ഭരണകൂടത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ കാസര്‍കോട്ടെ മൂന്ന് ഹോട്ടലുകളില്‍ താമസിച്ചതായി പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ടത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെയാണ് പ്രസ്തുത വ്യക്തികളെ അവരുടെ സ്ഥലത്തേക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ എത്തിച്ചിട്ടുള്ളത്.  ഇങ്ങനെ വരുന്ന വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ്, ആരോഗ്യ വകുപ്പ്, റവന്യു ഉദ്യോഗസ്ഥരെ അറിയിക്കാത്തതിനാണ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കേസെടുത്തത്. തഹസില്‍ദാരുടെ അനുമതിയോടെയാണ് ഈ വ്യക്തികള്‍ അവിടെ താമസിച്ചതെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ തഹസില്‍ദാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതാണ്. അതിനാല്‍ ചില തത്പര കക്ഷികള്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

 

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച  കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെയും വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും  വരുന്നവരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

കോവിഡ് 19 വ്യാപനം തടയുന്നതിന് കാസര്‍കോട്ടെ നല്ലവരായ ജനങ്ങള്‍ ഇതുവരെയും നല്‍കി വരുന്ന സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അഭ്യര്‍ഥിച്ചു.

date