Skip to main content

അതിക്രമങ്ങള്‍ക്ക് വിധേയരാവുന്ന സത്രീകളെ സഹായിക്കാന്‍ ജില്ലയില്‍ വണ്‍ സ്റ്റോപ്പ് സെന്റര്‍ തുടങ്ങും.

പൊതുസ്ഥലത്തും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും അതിക്രമങ്ങള്‍ക്ക് വിധേയമാവുന്ന സത്രീകള്‍ക്ക് സഹായം നല്‍കുന്നതിന് അന്തര്‍ ദേശീയ വനിതാ ദിനമായ മാര്‍ച്ച് എട്ടു മുതല്‍ ജില്ലയില്‍ വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഒരു കുട കീഴില്‍ സ്ത്രീകളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്ക് സൗജന്യമായി പരിഹാരം നിര്‍ദ്ദേശിക്കുന്ന രീതിയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. പെരിന്തല്‍മണ്ണയില്‍ തഹസില്‍ദാര്‍ ക്വാട്ടേഴ്‌സില്‍ താല്‍ക്കാലിക കെട്ടിടത്തിലാണ് ഇപ്പോള്‍ സെന്റര്‍  പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. സെന്ററിന്റെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. നിലവില്‍ തിരുവനന്തപുരത്തു മാത്രമാണ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നത്. ത്യശൂരും കണ്ണൂരും വയനാടും ഉടന്‍ തുടങ്ങും.
     അതിക്രമത്തിനിരയാവുന്ന സ്ത്രീകള്‍ക്ക്  വൈദ്യ സഹായം, നിയമസഹായം, ചികില്‍സ, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നിവ വണ്‍സ്റ്റോപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലഭ്യമാക്കും. അതിക്രമത്തിനിരയാവുന്നവര്‍ക്ക് ഏതൊരു വനിതക്കും സെന്ററില്‍ അഭയം തേടാം. സാമൂഹ്യ നീതി വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ ഭരണ സമിതിയാണ് പദ്ധതിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക. മഞ്ചേരിയിലുള്ള പി.സരോജിനിയമ്മ സ്മാരക മഹിളാ സമാജത്തെയാണ് പദ്ധതിയുടെ ഇംപ്ലിമെന്റിംഗ് ഏജന്‍സിയായി നിയോഗിച്ചിരിക്കുന്നത്. ഡോക്ടര്‍,വക്കില്‍,കൗണ്‍സിലര്‍,പോലീസ് ഓഫിസര്‍,സെക്യൂരിറ്റി എന്നിവയുടെ സൗജന്യ സേവനം  ഈ സ്ഥാപനത്തില്‍ മുഴുവന്‍ സമയവും ലഭ്യമാവും.
പൊതുസ്ഥലങ്ങളിലും കുടുംബത്തിലും ജോലി സ്ഥലത്തുമുള്ള അതക്രമങ്ങള്‍, ലൈംഗീകവും ശാരീരികവുമായ പീഡനങ്ങള്‍,മനുഷ്യക്കടത്ത്,ആസിഡ് ആക്രമം,ഗാര്‍ഹിക പീഡനം തുടങ്ങിയ എല്ലാ തരത്തിലുള്ള പീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്ക് സെന്റിനെ സമീപിക്കാന്‍ കഴിയും.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ആര്‍.ഡി.ഒ.അജീഷ്,കെ. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍,വനിത പ്രൊട്ടക്ഷന്‍ ഓഫിസര്‍ സരള എം.സി., ഡപ്യുട്ടി ഡി.എം.ഒ.ഡോ.രേണുക ആര്‍, പ്രൊഫ.പി.ഗൗരി ടിച്ചര്‍,ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സജില.കെ.ടി.,പി.ഡബ്യൂഡി (ബില്‍ഡിംഗ് ).ഇ.ഇ മുഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date