Skip to main content
പ്രസ് ക്ലബില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ പോക്‌സോ മാധ്യമ ശില്പശാല ജില്ല ആന്റ് സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാര്‍  ഉദ്ഘാടനം  ചെയ്യുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമം തടയല്‍;   മാധ്യമങ്ങളുടെ ഇടപെടല്‍ പ്രധാനം: അഡി.ജില്ല സെഷന്‍സ് ജഡ്്ജ് 

    കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങളില്‍ നീതി നടപ്പിലാക്കിയാല്‍ മാത്രംപോരാ അതു നടപ്പിലാക്കുന്നുവെന്നു സമൂഹത്തിനു ബോധ്യമുണ്ടാകണമെങ്കില്‍ മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നു കാസര്‍കോട് അഡീഷണല്‍ ജില്ല ആന്റ് സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാര്‍ പറഞ്ഞു. കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കുന്നവര്‍ക്കു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കോടതി വിധിക്കുന്നുണ്ട്. എന്നാല്‍ ഇത് വേണ്ടരീതിയില്‍ വാര്‍ത്തയാകുന്നില്ല. പ്രതികള്‍ അറസ്റ്റിലാകുമ്പോള്‍ നല്‍കുന്ന വാര്‍ത്താപ്രാധാന്യം അവര്‍ക്ക് ശിക്ഷ വിധിക്കുമ്പോഴും  മാധ്യമങ്ങള്‍ നല്‍കാന്‍ തയ്യാറാകണം. എന്നാല്‍ മാത്രമേ കുട്ടികള്‍ക്കെതിരായ ലൈംഗീക ചൂഷണം തടയുവാന്‍ കഴിയു. ഇക്കാര്യത്തില്‍ മാധ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
    പ്രസ് ക്ലബില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ ലൈംഗീക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം(പോക്‌സോ) സംബന്ധിച്ചു മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
    ലൈംഗീക ഉപദ്രവങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടി, കുറ്റവാളിക്കെതിരെ ധൈര്യപൂര്‍വം മൊഴിനല്‍കിയാല്‍ പിന്നീട് ആ കുട്ടിക്ക് ജീവിതത്തില്‍ ആരില്‍ നിന്നും ഒരു നോട്ടം കൊണ്ടുപോലും ഉപദ്രവമുണ്ടാകില്ല. പെണ്‍കുട്ടി ധൈര്യപൂര്‍വം നിന്നാല്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പീനല്‍ നിയമങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതാണു പോക്‌സോ നിയമം. കുട്ടികള്‍ക്കെതിരെ ലൈംഗീക അതിക്രമങ്ങള്‍ ചെയ്യുന്ന കുറ്റവാളികള്‍ക്ക് നല്‍കുന്ന കഠിനശിക്ഷയെക്കുറിച്ചു സമൂഹത്തിന് അവബോധമുണ്ടാക്കുവാന്‍ മാധ്യങ്ങളുടെ ഇടപെടലിലൂടെ മാത്രമേ കഴിയു. ഇങ്ങനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അറിയാതെപോലും സമൂഹം കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്ത വരാതിരിക്കുവാനും മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും ജില്ലയില്‍ പോക്‌സോയുടെ ചുമതലകൂടി വഹിക്കുന്ന അദ്ദേഹം പറഞ്ഞു.

 

date