Skip to main content

മാവേലിക്കരയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

 

മാവേലിക്കര: ജില്ലയിലെ മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാവേലിക്കര പി.എം. ആശുപത്രിയില്‍ കോവിഡ്-19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ആര്‍.രാജേഷ് എംഎല്‍എ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാവേലിക്കരയിലെ പി. എം ആശുപത്രിയിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഏറെ ഉപകാര പ്രദമായി തീരുമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എം. എൽ. എ  പറഞ്ഞു. 

 

 കോവിഡ് രോഗിയാണെങ്കിലും മറ്റ് രോഗങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചിത്സിക്കുക. നിലവില്‍ 31 മുറികളിലായി 62 രോഗികള്‍ക്ക് ഇവിടെ ചികിത്സ ലഭ്യമാകും. 4 ഡോക്ടര്‍മാര്‍, 8 സ്റ്റാഫ് നേഴ്‌സ്, 12 ക്ലീനിംഗ് സ്റ്റാഫുകള്‍ എന്നിവരാണ് ഇവിടെ സേവനം ചെയ്യുക. 24 അംഗങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ടീമിന് 10 ദിവസം ഡ്യൂട്ടിയും 10 ദിവസം ഡ്യൂട്ടി ഓഫും എന്ന തരത്തിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്. രോഗികള്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഭക്ഷണം മരുന്നുകള്‍ ഉള്‍പ്പടെയുള്ളവയുടെ വിതരണം നടത്തും.  10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം സ്രവ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവരെ ഡിസ്ചാര്‍ജ്ജ് ചെയ്യും.  പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. നോഡല്‍ ഓഫീസര്‍ ഡോ.എം.ഷിബുഖാന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍ ചാര്‍ജ്ജ് ഡോ.ജയകുമാര്‍.വി.വി എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. വണ്ടാനം മെഡിക്കല്‍ കോളേജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ്-19 സ്ഥിരീ കരിച്ച് ചികിത്സയില്‍ കഴിഞ്ഞുവരുന്ന 59 പേരെ  മാവേലിക്കരയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

 

നഗരസഭ അധ്യക്ഷ ലീലാഅഭിലാഷ്, എന്‍.എച്ച്.എം ഡി.പി.എം ഡോ എന്‍.രാധാകൃഷ്ണന്‍, സെന്റര്‍ നോഡല്‍ ഓഫീസര്‍ ഡോ.എം.ഷിബുഖാന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍ ചാര്‍ജ്ജ് ഡോ.ജയകുമാര്‍.വി.വി  എന്നിവര്‍ പങ്കെടുത്തു.

date