Skip to main content

ഐടിബിപി മേഖലയില്‍ രോഗവ്യാപന നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ സജീവം

 

 

ആലപ്പുഴ:  ഐ.റ്റി.ബി.പി. മേഖലയില്‍ രോഗവ്യാപന നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ല ഭരണകൂടം തയ്യാറാക്കി നടപ്പാക്കുന്ന പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡ്യര്‍ അനുസരിച്ചാണ് രോഗ വ്യാപന നിയന്ത്രണപ്രവര്‍ത്തനങ്ങള്‍.  പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയ സാഹചര്യത്തില്‍ ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ കൊടിക്കുന്നില്‍ സുരേഷ്, ആര്‍. രാജേഷ് എംഎല്‍എ, ഐ.റ്റി.ബി.പി കമാണ്ടന്റ്, മാവേലിക്കര തഹസില്‍ദാര്‍, നൂറനാട് ലെപ്രസി സാനിറ്റോറിയം ആശുപത്രി സൂപ്രണ്ട് എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അടിയന്തിര യോഗം ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

രോഗ വ്യാപനം കുറയ്ക്കുന്നതിനായി പ്രദേശത്ത് തന്നെയുള്ള മൂന്ന് സ്‌കൂളുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ഐ.റ്റി.ബി.പി. ഉദ്യോഗസ്ഥരെ അങ്ങോട്ട് മാറ്റിയിരുന്നു. കോവിഡ് പോസിറ്റീവായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ വണ്ടാനം മെഡിക്കല്‍ കോളജിലും കായംകുളം എല്‍മെക്സ് ആശുപത്രിയിലുമായാണ് പാര്‍പ്പിച്ചത്. രോഗം ബാധിച്ച് പിന്നീട് നെഗറ്റീവായ ഉദ്യോഗസ്ഥരെ പാര്‍പ്പിക്കാനായി വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ്, ഐ.എച്.ആര്‍.ഡി. കോളജ് ഓഫ് എഞ്ചിനീയറിംഗ്, ബുദ്ധ കോളജ് ഓഫ് എഞ്ചിനീയറിംഗ് എന്നീ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ വീണ്ടും 14ദിവസം ക്വാറന്റൈനില്‍ പാര്‍പ്പിച്ച് സ്രവപരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പായാല്‍ ഉദ്യോഗസ്ഥരെ മാറ്റി പാര്‍പ്പിക്കാനായി ചെറുപുഷ്പം ബഥനി സ്‌കൂള്‍, ചതിയറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയുടെ കെട്ടിടങ്ങളും ഏറ്റെടുത്തിട്ടുണ്ട്. തുടര്‍ന്ന് മാത്രമേ ഇവരെ തിരികെ ഐ.റ്റി.ബി.പി ക്യാമ്പിലേക്ക് മാറ്റൂ. 133 ഐ.റ്റി.ബി.പി ഉദ്യോഗസ്ഥരാണ് നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലുള്ളത ്. ഇവരില്‍ നിന്നും നെഗറ്റീവ് ആകുന്നവരെ ഇതേ പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ തിരികെ കൊണ്ട് വരൂ. ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ ഐ.റ്റി.ബി.പി. ക്യാമ്പ് പൂര്‍ണ്ണമായും അണുവിമുക്തമാക്കിയ ശേഷമാകും ഉദ്യോഗസ്ഥരെ തിരികെ എത്തിക്കുക. അടുത്ത ഒരുമാസത്തേക്ക് ജില്ലയിലേക്ക് പുറത്ത് നിന്നും ഐ.റ്റി.ബി. ഉദ്യോഗസ്ഥര്‍ മടങ്ങിയെത്തില്ലെന്ന് കമാണ്ടന്റ് ജില്ല കളക്ടര്‍ക്ക് ഉറപ്പ് നല്‍കി. കൂടാതെ രോഗം ഭേദമായി തിരികെ ക്യാമ്പിലെത്തുന്നവര്‍ പ്രദേശവാസികളുമായി സമ്പര്‍ക്കം പുലര്‍ത്താതെ ക്യാമ്പിനുള്ളില്‍ തന്നെ താമസമാക്കാനും ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 65 ഉദ്യോഗസ്ഥര്‍ പാലമേല്‍ ശബരി സെന്‍ട്രല്‍ സ്‌കൂളിലും 84 ഉദ്യോഗസ്ഥര്‍ ക്യാമ്പിന് സമീപ പ്രദേശങ്ങളും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇവരുടെയും സ്രവപരിശോധന നടത്തും. 

date