Skip to main content

*മൃഗസംരക്ഷണ മേഖലയിലെ ജീവനോപാധി പദ്ധതിക്ക് ജില്ലയില്‍ എട്ടു കോടിയുടെ പാക്കേജ്;*

*22 വരെ അപേക്ഷ നല്‍കാം*

റീബില്‍ഡ് കേരളയുടെ ഭാഗമായി മൃഗസംരക്ഷണ മേഖലയിലെ ജീവനോപാധി പദ്ധതികളുടെ പാക്കേജ് ജില്ലാതലത്തില്‍ നടപ്പിലാക്കുന്നു. സംസ്ഥാനതലത്തില്‍ 77 കോടിയും ജില്ലാതലത്തില്‍ എട്ടു കോടിയുമാണ് പാക്കേജിനായി നീക്കിവച്ചതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. 2018 ലെ കാലാവര്‍ഷക്കെടുതിയില്‍ നഷ്ടപരിഹാരം ലഭിച്ചവര്‍ക്ക് മുന്‍ഗണന.

ജീവനോപാധി പദ്ധതികളുടെ വിശദാംശങ്ങള്‍:

പശു വളര്‍ത്തല്‍ 700 കര്‍ഷകര്‍ക്ക് 2 പശുക്കളെ വീതം വാങ്ങുന്നതിനായി 60.000 രൂപ സബ്‌സിഡി നല്‍കും. 200 കര്‍ഷകര്‍ക്ക് ഒരു കിടാരിയെ വാങ്ങുന്നതിനായി 15,000 രൂപ സബ്‌സിഡി നല്‍കും. 400 കര്‍ഷകര്‍ക്ക് തൊഴുത്ത് നിര്‍മ്മിക്കാന്‍ 25,000 രൂപയും തൊഴുത്ത് ആധുനികവല്‍ക്കരിക്കാന്‍ 10 കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപ വരെയും സബ്‌സിഡി അനുവദിക്കും.

പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 200 കര്‍ഷകര്‍ക്ക് ഹെക്ടറിന് 30,000 രൂപ സബ്‌സിഡി അനുവദിക്കും. ആടു വളര്‍ത്തല്‍ യൂണിറ്റിന് (5 പെണ്ണാടും 1 മുട്ടനാടും) 25,000 രൂപ സബ്‌സിഡി നല്‍കം. 150 ആടു വളര്‍ത്തല്‍ യൂണിറ്റാണ് ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി (5 കോഴികള്‍/യൂണിറ്റ്) 500 രൂപ സബ്‌സിഡി നല്‍കുന്നതാണ്. 2000 കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പന്നി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 പന്നികള്‍ വീതമുളള 40 യൂണിറ്റ് തുടങ്ങുന്നതിനായി 50,000 രൂപ സബ്‌സിഡി അനുവദിക്കും. 10 വീതം താറാവുകളുളള യൂണിറ്റിന് 1200 രൂപ സബ്‌സിഡിയാണ് അനുവദിക്കുന്നത്. ഇങ്ങനെ 1000 യൂണിറ്റാണ് ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇതിനു പുറമെ 600 പശുക്കള്‍ക്ക് 6 മാസത്തേയ്ക്ക് തീറ്റ നല്‍കുന്നതിന്റെ ചെലവിലേക്ക് 6000 രൂപ സബ്‌സിഡി നല്‍കും. ജില്ലയിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലെ 600 പശുകുട്ടികള്‍ക്കു തീറ്റ ചെലവിലിലേക്കു 12500 രൂപ വീതം സബ്‌സിഡിയായി അനുവദിക്കും.

പദ്ധതികള്‍ക്കുളള നിശ്ചിത അപേക്ഷാ ഫോം ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി മൃഗാശുപത്രികളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 22 നകം ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി മൃഗാശുപത്രികളില്‍ സമര്‍പ്പിക്കണം .
 

date