പരിരക്ഷ പദ്ധതി വിപുലീകരിച്ചു: 56 ലക്ഷം രൂപയുടെ ഭരണാനുമതി
ഭിന്നശേഷിക്കാർക്ക് അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന പരിരക്ഷ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പുതുക്കിയ പ്രൊപ്പോസൽ അംഗീകരിച്ചാണ് ആവശ്യമായ തുകയനുവദിച്ചിരിക്കുന്നത്.
അപകടങ്ങൾ, അക്രമങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാർക്ക് അടിയന്തര സഹായം നൽകാനായി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പരിരക്ഷ. അടിയന്തര പ്രാഥമിക ശുശ്രൂഷ നൽകൽ, അടിയന്തര ശസ്ത്രക്രിയ, ആംബുലൻസ് സേവനം, പ്രകൃതി ദുരന്തത്തിനിരയാകുന്നവർക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം നൽകൽ, ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന/അലഞ്ഞു തിരിഞ്ഞ് കാണപ്പെടുന്ന ഭിന്നശേഷിക്കാരെ സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുക, ഭിന്നശേഷിക്കാരുടെ ജീവനോ സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര പരിരക്ഷ നൽകുക തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ച് 56 ലക്ഷം രൂപ അനുവദിച്ചത്.
പി.എൻ.എക്‌സ്. 2872/2020
- Log in to post comments