ഭക്ഷ്യ സുരക്ഷയ്ക്ക് കാവലായി ബേത്തലത്തെ ബാല്യകാല സുഹൃത്തുക്കൾ
കോവിഡാനന്തരം നാടിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ബേഡകത്തെ ബാല്യകാല സുഹൃത്തുക്കൾ ഒന്നിച്ചു. മധ്യവയ്ക്കരായ ഒരു സംഘം നാട്ടുകാരാണ് കാടുമൂടിക്കിടന്ന 11 ഏക്കർ തരിശ് ഭൂമിയിൽ പൊന്നു വിളയിക്കാനൊരുങ്ങുന്നത്. പാമ്പു പഴുതാരയും കയറിക്കിടന്ന നാട്ടുകാർ കയറാൻ ഭയന്നു നടന്ന പ്രദേശത്തെ ബാല്യകാല സുഹൃത്തുക്കൾ കൃഷിയിടമാക്കുകയായിരുന്നു. മൂന്ന് വിളവ് നടത്താവുന്ന കൃഷിയിടത്തിലേക്ക് പ്രവാസികളും നാട്ടിലെ കർഷകരുമായ സുഹൃത്തുക്കൾ ഒന്നിച്ചു. ഒപ്പം യുവാക്കൾ കൂടെ ചേർന്നപ്പോൾ സംഗതി തകർത്തു. കൃഷിഭവനിൽ നിന്നും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നട്ട് ബാക്കി വന്ന ഞാറുകളും വിലകൊടുത്തു വാങ്ങിയ നെൽ വിത്തുകളുമെല്ലാം ബേത്തലത്തെ കൂട്ടുകാരുടെ കൃഷിയിടത്തിലുണ്ട്. 11 ഏക്കർ സ്ഥലത്ത് നെൽകൃഷി മാത്രമാണ് ഈ കർഷകർ ഒരുക്കിയത്. പ്രതീക്ഷിക്കാതെ വന്ന കനത്ത മഴ ചില പ്രതിസന്ധികൾ സൃഷ്ടിച്ചെങ്കിലും പൂർവ്വാധികം ആവേശത്തോടെ ഈ സംഘം കൃഷിയിടങ്ങളിൽ തന്നെയുണ്ട്.
കൃഷിവകുപ്പ് ജീവനക്കാരുടെ നിരന്തരമായ പ്രോത്സാഹനവും സഹകരണവും ഈ കർഷകസംഘത്തെ വീണ്ടും തുടരാൻ പ്രോത്സാഹിപ്പിക്കുകയാണ്. പഞ്ചായത്തിന്റെ മറ്റൊരു പ്രദേശത്ത് 400 നേന്ത്രവാഴ കൃഷിയിറക്കി കഴിഞ്ഞു. ഇതോടൊപ്പം പച്ചക്കറി കൃഷിയും കന്നുകാലി വളർത്തലുമെല്ലാമായി കൃഷി തകൃതിയായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് കർഷകസംഘം പ്രസിഡന്റെ കെ.ടി സുബൈർ പറഞ്ഞു
- Log in to post comments