Skip to main content

മത്സ്യത്തൊഴിലാളികൾക്ക് രക്ഷയൊരുക്കി മറൈൻ ആംബുലൻസുകൾ പ്രതീക്ഷയ്ക്ക് ഫ്ളാഗ് ഓഫ്,  പ്രത്യാശയും കാരുണ്യയും നീരണിഞ്ഞു

 

എറണാകുളം : മത്സ്യത്തൊഴിലാളികൾക്ക് രക്ഷാകവചമൊരുക്കി മൂന്ന് അത്യാധുനിക മറൈൻ ആംബുലൻസുകൾ കടല്‍പ്പരപ്പിലേക്ക്. ആദ്യത്തെ ആംബുലന്‍സ് പ്രതീക്ഷയുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മറ്റ് രണ്ട് ആംബുലന്‍സുകളായ പ്രത്യാശ, കാരുണ്യ എന്നിവയും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ നീരണിഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ് ഈ യാനങ്ങളെ വെള്ളത്തിലിറക്കിയത്.
മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളിൽ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനവും ദുരന്തമുഖങ്ങളില്‍ തന്നെ പ്രാഥമികചികിത്സയും ലക്ഷ്യമിട്ടാണ് ഫിഷറീസ് വകുപ്പ് മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിക്കുന്നത്.  ഒരു ബോട്ടിന് 6.08 കോടി രൂപ നിരക്കിൽ 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കൽ തുക. ഇതിനായി ഓഖി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടു കോടി രൂപയും ലഭ്യമായി. ഒരു മറൈന്‍ ആംബുലന്‍സിന്‍റെ നിര്‍മാണച്ചെലവ് പൂര്‍ണമായും വഹിക്കുന്നത് ഭാരത് പെട്രോളിയം കോര്‍പ്പറേഷനാണ് ഒരെണ്ണത്തിൻ്റെ പകുതി ചെലവ് കൊച്ചിൻ ഷിപ്പ് യാർഡ് സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നുമാണ്  വഹിക്കുന്നത് .
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ് 23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 3 മീറ്റർ ആഴവുമുള്ള മറൈൻ ആംബുലൻസുകൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കിയത്. അപകടത്തിലകപ്പെടുന്ന 10 പേരെ ഒരേ സമയം സുരക്ഷിതമായി കിടത്തി കരയിലെത്തിക്കാൻ സാധിക്കും. പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും മോർച്ചറിയും ഒരുക്കിയിട്ടുള്ള ആംബുലൻസിൽ 24 മണിക്കൂറും പാരാമെഡിക്കൽ സ്റ്റാഫിന്റെയും  പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്ക്യൂ സ്ക്വാഡുകളുടെയും സേവനം ലഭ്യമാണ്. കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനാണ് സാങ്കേതിക ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നത്. 
പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്ന മറൈൻ ആംബുലൻസുകൾ യഥാക്രമം തിരുവനന്തപുരം, എറണാകുളം,  കോഴിക്കോട് എന്നീ മേഖലകളിലാണ് 24മണിക്കൂർ രക്ഷാപ്രവർത്തനത്തിൽ ഉപയോഗിക്കുക.  

ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി. ജെ വിനോദ്, എസ്. ശർമ, കെ ജെ മാക്സി,  ജോൺ ഫെർണാണ്ടസ്,  ബിപിസിഎൽ കൊച്ചിൻ റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ മുരളീമാധവൻ, കൊച്ചിൻ ഷിപ്പ് യാർഡ്  ഓപ്പറേഷൻസ് ഡയറക്ടർ എൻ വി സുരേഷ് ബാബു, ഫിഷറീസ് അഡീഷണൽ ഡയറക്ടർ ആർ. സന്ധ്യ, ജോയിന്‍റ് ഡയറക്ടര്‍മാരായ  എന്‍.എസ്. ശ്രീലു , സാജു എം. എസ്  ഡെപ്യൂട്ടി ഡയറക്ടർമാരായ പി. മാജ ജോസ്, താജുദ്ദീൻ എം., അനിൽകുമാർ, എന്നിവര്‍ പങ്കെടുത്തു.

date