Skip to main content

പട്ടയമേള ഇന്ന് തൊടുപുഴയില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

 

പട്ടയമേള ഇന്ന് (സെപ്റ്റംബര്‍ 14 ) രാവിലെ 11 ന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കുറ്റിയാര്‍ പ്രദേശത്തെ പട്ടയഭൂമി കൈവശക്കാര്‍ക്ക് കൈമാറിയതിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും റവന്യു മന്ത്രി നിര്‍വ്വഹിക്കും. വൈദ്യുതി മന്ത്രി എം എം മണി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. പി ജെ ജോസഫ് എം എല്‍ എ സ്വാഗതം ആശംസിക്കും. എം എല്‍ എ മാരായ എസ്, രാജേന്ദ്രന്‍, ഇ. എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്്, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിസിലി ജോസ്്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം ജില്ലയില്‍ നടക്കുന്ന അഞ്ചാമത് പട്ടയമേളയാണിത്. 1000 ത്തില്‍ പരം പട്ടയങ്ങളാണ്  ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
 കരിമണ്ണൂര്‍ എല്‍.എ ഓഫീസ് പരിധിയിലെ വിവിധ പ്രദേശങ്ങളിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്‍പ്പെടെ 20 പേര്‍ക്കും മുനിസിപ്പാലിറ്റിയുലെ അഞ്ച് പേര്‍ക്കും, കോടിക്കുളം വില്ലേജിലെ ഏഴല്ലൂര്‍ പ്രദേശത്തെ അഞ്ചും ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട 30 പേര്‍ക്കാണ് ടൗണ്‍ഹാളില്‍ പട്ടയം വിതരണം ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് പട്ടയം അനുവദിച്ച ഓഫീസില്‍ രേഖ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. കോവിഡ് 19 മാനദണ്ഡ പ്രകാരം സാമൂഹിക അകലം പാലിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ അണുവിമുക്തമാക്കിയതിനുശേഷം ക്ഷണിക്കപ്പെട്ട ഗുണഭോക്താക്കളെ മാത്രമേ ഹാളില്‍ പ്രവേശിപ്പിച്ച്് പട്ടയം കൈമാറും.

date