Skip to main content

ജില്ലയില്‍ ബാങ്കിങ് നിക്ഷേപത്തില്‍ വര്‍ധനവ്

 

കോവിഡ് പശ്ചാത്തലത്തിലും ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപത്തില്‍ വര്‍ധനവ്. 40152.09 കോടി രൂപയുടെ നിക്ഷേപമാണ് ഇപ്പോള്‍ ബാങ്കുകളിലുള്ളത്.  കഴിഞ്ഞ വര്‍ഷാന്ത്യത്തില്‍ 37754.2 കോടി രൂപയായിരുന്നു നിക്ഷേപം. പുതിയ പാദത്തില്‍ 17.11  ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ വിവിധ ബാങ്കുകളിലുള്ള എന്‍.ആര്‍.ഐ നിക്ഷേപത്തിലും വര്‍ധനവുണ്ടായി. 12734.80 കോടി രൂപയാണ് ഇപ്പോഴുള്ള എന്‍.ആര്‍.ഐ നിക്ഷേപം.  16.87 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 11623.43 കോടി രൂപയായിരുന്നു എന്‍.ആര്‍.ഐ നിക്ഷേപം.
കോവിഡിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബാങ്കുകളുടെ ഭാഗത്ത് നിന്ന് പരമാവധി സഹായങ്ങള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാതല ബാങ്കിങ് സമിതി അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ബാങ്കുകള്‍ വായ്പ നല്‍കിയ തുകയില്‍ ഇത്തവണ കുറവുണ്ടായിട്ടുണ്ട്. 25390.38 കോടി രൂപയാണ് ബാങ്കുകള്‍ വിവിധ വായ്പകളായി നല്‍കിയത്. ഇതില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മുന്‍ഗണന വിഭാഗത്തില്‍  വായ്പ തുക നല്‍കുന്നതില്‍ 20 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. വിവിധ ബാങ്കുകള്‍ക്കു വായ്പ ഇനത്തില്‍ 2090 കോടി രൂപ നല്‍കാനായി. മുന്‍ഗണനേതര വിഭാഗത്തില്‍  653 കോടി രൂപയാണ്  വായ്പയായി നല്‍കിയത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പുതുതായി ചുമതലയേറ്റ ലീഡ് ബാങ്ക് മാനേജര്‍ ഡി.ആര്‍ ബാലസുബ്രമണ്യ പിള്ള, കാനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ കെ.എന്‍ തങ്കപ്പന്‍, നബാര്‍ഡ് ജില്ലാ ഡെവലപ്‌മെന്റ് മാനേജര്‍ എ.മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
 

date