ജില്ലയിലെ 124 കുടുംബങ്ങളുടെ ഭവന പ്രതീക്ഷകൾക്ക് നാളെ തറക്കല്ലിടും
ജില്ലയിലെ 124 കുടുംബങ്ങളുടെ ഭവന പ്രതീക്ഷകൾക്ക് നാളെ തറക്കല്ലിടും
എറണാകുളം : ലൈഫ് മിഷന്റെ മൂന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് നാളെ തറക്കല്ലിടുമ്പോൾ സഫലമാവുന്നത് 124 കുടുംബങ്ങളുടെ പ്രതീക്ഷകൾ. ജില്ലയിൽ അയ്യമ്പുഴ, കരുമാലൂർ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ ആണ് ലൈഫ് മിഷന്റെ ഭവന സമുച്ചയങ്ങളുടെ നിർമാണ ഉത്‌ഘാടനം നടക്കുന്നത്. ഭൂരഹിത ഭവന രഹിതരായിട്ടുള്ളവർക്കാണ് ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ വീടൊരുക്കുന്നത്. പത്തു മാസങ്ങൾ കൊണ്ട് കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ആണ് ലക്ഷ്യമിടുന്നത്. ലൈറ്റ് ഗേജ് പ്രീ -ഫാബ്രിക്കേഷൻ ടെക്നോളജി ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമാണം.
487 ചതുരശ്ര അടി ആണ് ഓരോ വീടുകളുടെയും വിസ്തീർണം. 2 ബെഡ്‌റൂം, കുളിമുറി, അടുക്കള, ഹാൾ എന്നിവ അടങ്ങുന്നതാണ് ഓരോ വീടും. കൂടാതെ പ്രായമായവർക്കുള്ള പ്രത്യേക സ്ഥലങ്ങൾ, കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം, ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ എന്നിവയും ഒരുക്കും. കുടിവെള്ള സൗകര്യം, മാലിന്യ നിർമാർജനത്തിന് പ്രത്യേക സൗകര്യം എന്നിവയും സമുച്ചയങ്ങളിൽ നിർമ്മിക്കും.
അയ്യമ്പുഴ കുറ്റിപ്പാറയിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 158 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം നിർമിക്കുന്നത്. 26651 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീരണം. 44 കുടുംബങ്ങൾക്കുള്ള സൗകര്യം ഇവിടെ ഒരുക്കും. 6.29 കോടി രൂപയാണ് നിർമാണ ചെലവ്.
കരുമാലൂർ ബ്ലോക്ക് പള്ളത്ത് 44 കുടുംബങ്ങൾക്കാണ് വീടൊരുക്കുന്നത്. 1072 സെന്റ് സ്ഥലത്ത് 6.23 കോടി രൂപ ചെലവഴിച്ചാണ് ഭവന സമൂച്ചയ നിർമാണം. 26655 ചതുരശ്ര അടിയാണ് ആകെ വിസ്തീർണം.
കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ ഉള്ള 107 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം നിർമിക്കുന്നത്. 36 കുടുംബങ്ങൾക്ക് ഇവിടെ വീടൊരുക്കും. 22130 ചതുരശ്ര അടിയാണ് ആകെ വിസ്തീർണം.
- Log in to post comments