പ്ലസ് വൺ പ്രവേശന സപ്ലിമെൻ്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ജില്ലയിൽ അലോട്ട്മെന്റ് ലഭിച്ചത് 4116 പേർക്ക്
പ്ലസ് വൺ ഏകജാലകം പ്രവേശന സപ്ലിമെൻ്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ നൽകിയ 4116 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു. ഒക്ടോബർ 23 വരെ വിദ്യാർത്ഥികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പ്രവേശനം നേടാൻ അവസരമുണ്ട്. അലോട്ട്മെൻറ് സ്ലിപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയൻ്റ് അവകാശപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ, രേഖപ്പെടുത്തിയിട്ടുള്ള ക്ലബ് സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. www.hscap.kerala.gov.in എന്ന ലിങ്കിലൂടെ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ലോഗിനിലൂടെ അലോട്ട്മെൻറ് സ്ലിപ്പ് കൈപ്പറ്റാം.
ജില്ലയിൽ ഒഴിവുള്ള 4127 സീറ്റുകളിലേക്ക് 9692 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 4116 പേർക്കാണ് അലോട്ട്മെൻ്റ് ലഭിച്ചിട്ടുള്ളത്. 22 ഒഴിവുകൾ കൂടി ജില്ലയിലുണ്ട്. സപ്ലിമെൻ്റ് അപേക്ഷകൾക്ക് ശേഷം മറ്റു ക്വാട്ടയിൽ ചേർന്നവർ, ഓപ്ഷൻ ഇല്ലാതെ അപേക്ഷിച്ചവർ തുടങ്ങി 78 അപേക്ഷകളാണ് നിരസിച്ചത്. സംവരണതത്വം അനുസരിച്ച് ഒഴിവുകൾ ജില്ല ഒരു യൂണിറ്റ് ആയി കണക്കാക്കിയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രിട്ടിക്കൽ/കണ്ടെയ്മെൻറ് സോണിലുള്ളവർ, നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് അവസാന ദിവസത്തിനകം സ്കൂളിൽ നേരിട്ട് ഹാജരാകാൻ കഴിയുകയില്ലങ്കിൽ 22 മുതൽ 23ന് വൈകീട്ട് 4 വരെ കാൻഡിഡേറ്റ് ലോഗിനിലെ 'ഓൺലൈൻ ജോയിനിംഗ്' എന്ന ലിങ്കിലൂടെ പ്രവേശനം നേടാമെന്ന് ഹയർ സെക്കന്ററി ജില്ല കോർഡിനേറ്റർ വി എം കരീം അറിയിച്ചു. ഇതിനായി പ്രവേശനത്തിന് ഹാജരാക്കുന്ന രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ 100 കെ ബി യിൽ താഴെ ഫയൽ വലിപ്പമുള്ള പി ഡി എഫ് ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്ത് അതത് സ്കൂളിലേക്ക് ഫോർവേഡ് ചെയ്യണം.
സപ്ലിമെൻ്ററി അലോട്ട്മെൻറിന് ശേഷം ജില്ല/ ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ എന്നിവ ഒക്ടോബർ 27 ന് പ്രസിദ്ധീകരിക്കും. ഇതുവരെ മെറിറ്റ്/സ്പോർട്ട്സ് ക്വാട്ടയിൽ ജില്ലയിലോ, മറ്റു ജില്ലകളിലോ പ്രവേശനം നേടിയവർക്ക് ജില്ലയ്ക്കകത്തോ മറ്റു ജില്ലകളിലേക്കോ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനപേക്ഷിക്കാം. ക്യാൻഡിഡേറ്റഡ് ലോഗിനിലൂടെ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷ. ഇതിനുള്ള നിർദ്ദേശങ്ങളും 27 ന് പ്രസിദ്ധീകരിക്കും. സ്കൂൾ കോമ്പിനേഷൻ മാറ്റത്തിന് ശേഷം വരുന്ന വേക്കൻസിക്ക് രണ്ടാം സപ്ലിമെൻ്ററി അപേക്ഷ ക്ഷണിക്കുന്നതാണ്.
- Log in to post comments