തദ്ദേശ തിരഞ്ഞെടുപ്പ് - സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും അറിയിച്ച് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും കേരള പഞ്ചായത്ത് രാജ് ആക്ടിലെ 29 മുതൽ 34 വരെയുള്ള വകുപ്പുകളിലും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 85 മുതൽ 90 വരെയുള്ള വകുപ്പുകളിലും നിഷ്‌കർഷിച്ചിട്ടുണ്ട്. അവ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികൾ സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും നിശ്ചയിക്കേണ്ടത് എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
തദ്ദേശ സ്ഥാപനത്തിൽ മത്സരിക്കുന്ന ഒരാൾക്ക് ആ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കുകയും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. ഒരു വാർഡിലെ സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടർ പട്ടികയിൽ തന്നെ പേരുള്ള ആളായിരിക്കണം.
സംവരണ സീറ്റിൽ മത്സരിക്കുന്നയാൾ ആ സംവരണ വിഭാഗത്തിൽപ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ തഹസിൽദാറിൽ നിന്നു ലഭിച്ച ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കണം. 3 വർഷ സാധുതാകാലയളവുള്ള ജാതി സർട്ടിഫിക്കറ്റുകളും ഇതിന് പരിഗണിക്കേണ്ടതാണ്.
സംസ്ഥാന സർക്കാരിന്റേയോ കേന്ദ്ര സർക്കാരിന്റേയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലേയോ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും തദ്ദേശ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയാകുന്നതിന് അയോഗ്യരാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാർക്കും മത്സരിക്കുന്നതിന് യോഗ്യതയില്ല.
സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലോ സർവ്വകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സ്ഥാനാർത്ഥിയാകുന്നതിന് യോഗ്യതയില്ല. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഇതിൽ ഉൾപ്പെടും.
അംഗണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാവർക്കർമാർക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. എന്നാൽ സാക്ഷരതാ പ്രേരക് മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ യോഗ്യത ഉള്ളു.
സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സർവ്വീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ല.
കെ.എസ്സ്.ആർ.റ്റി.സി യിലെ ജീവനക്കാർ, എംപാനൽ കണ്ടക്ടർമാർ, ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ 179 ദിവസത്തേയ്ക്കു് നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാർ എന്നിവർക്ക് മത്സരിക്കുന്നതിന് അയോഗ്യതയുണ്ട്.
കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻമാർ ജീവനക്കാരല്ലാത്തതിനാൽ മത്സരിക്കുതിന് അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. തദ്ദേശ സ്ഥാപനങ്ങളിലെ സി.ഡി.എസ്സ് അക്കൗണ്ടന്റുമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കും.
സർക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ നിലവിലുള്ള കരാറിൽ ഏർപ്പെട്ടിട്ടുള്ള ഒരാൾ അയോഗ്യനാണ്. മുമ്പ് ഏതെങ്കിലും കരാറിലോ പണിയിലോ അവകാശമുണ്ടായിരുന്നു എന്ന കാരണത്താൽ അയോഗ്യത ഉണ്ടായിരിക്കുന്നതല്ല.
സമൂഹത്തിന്റെ നൻമയ്ക്കുവേണ്ടി ഒരു പ്രതിനിധി എന്ന നിലയിൽ പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും പണി ഏറ്റെടുക്കുന്നവർക്ക് അയോഗ്യതയില്ല. തദ്ദേശ സ്ഥാപനത്തിന്റെ ഒരു കെട്ടിടമോ കടമുറിയോ വ്യാപാരാവശ്യത്തിനു വാടക വ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അതും അയോഗ്യതയല്ല.
സർക്കാരിലേയ്ക്കോ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കോ ഏതെങ്കിലും കുടിശ്ശികയുള്ളവർ അയോഗ്യരാണ്. കുടിശ്ശികക്കാരായി കണക്കാക്കുന്നതിന് അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ നല്കുകയും അതിൽ നിർദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും വേണം.
ബാങ്കുകൾക്കോ സർവ്വീസ് സഹകരണ സംഘങ്ങൾക്കോ നല്കാനുള്ള കുടിശിക സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശ്ശികയായി കരുതാൻ കഴിയില്ല. ബാങ്കുകൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവക്ക് കൊടുക്കാനുള്ള കുടിശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കിൽകൂടിയും അത് കുടിശ്ശികയായി പരിഗണിക്കേണ്ടതില്ല.
സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശ്ശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കിൽ അതിൽപ്പറയുന്ന ഗഡുക്കൾ മുടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ കുടിശ്ശികക്കാരനായി കണക്കാക്കി അയോഗ്യത ഉണ്ടാകുകയുള്ളൂ.
1951-ലെ ജനപ്രാതിനിത്യ നിയമത്തിലെ 8-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ അല്ലെങ്കിൽ സാൻമാർഗ്ഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് മൂന്നു മാസത്തിൽ കുറയാതെയുള്ള ഒരു കാലത്തേയ്ക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ഒരാൾക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. ശിക്ഷിക്കപ്പെട്ടാൽ ജയിൽ മോചിതനായ ശേഷം ആറു കൊല്ലം വരെ അയോഗ്യതയുണ്ടായിരിക്കും. ശിക്ഷ നടപ്പിലാക്കുന്നത് അപ്പീൽ കോടതി സ്റ്റേ നൽകിയിട്ടുണ്ടെങ്കിലും കുറ്റസ്ഥാപനം (കൺവിക്ഷൻ) സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ഉണ്ടായിരിക്കുന്നതാണ്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ് പൂർത്തിയായിരിക്കണം എന്നതൊഴികെയുള്ള മറ്റു കാര്യങ്ങളിൽ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതയ്ക്കും അയോഗ്യതക്കും കണക്കാക്കുക. ഏതെങ്കിലും കേസുകളിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു അയോഗ്യതയില്ല.
അഴിമതിയ്ക്കോ കൂറില്ലായ്മയ്ക്കോ ഉദ്യോഗത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും പിരിച്ചുവിടപ്പെട്ട തീയതി മുതൽ 5 വർഷത്തേയ്ക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്.
കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ 6 വർഷം കഴിയാതിരിക്കുകയും ചെയ്യുന്ന സംഗതിയിൽ അയോഗ്യനാണ്. (അയോഗ്യരാക്കപ്പെട്ടവരുടെ ലിസ്റ്റ് കമ്മീഷന്റെ വെബ് സൈറ്റിൽ പരിശോധനക്ക് ലഭ്യമാണ്.) എന്നാൽ അത് സംബന്ധിച്ച് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ട് എന്ന കാരണത്താൽ മാത്രം അയോഗ്യത ഇല്ലാതാകുന്നില്ല. സ്റ്റേ ഉത്തരവിലെ ഉപാധികൾ പരിശോധിച്ച് വരണാധികാരി അയോഗ്യത സംബന്ധിച്ച തീരുമാനം കൈക്കൊള്ളണം.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനുശേഷം തിരഞ്ഞെടുപ്പു ചെലവുകണക്കു യഥാസമയം സമർപ്പിച്ചിട്ടില്ലാത്തവർക്ക് കമ്മീഷൻ അയോഗ്യനാക്കുന്ന തീയതി മുതൽ 5 വർഷക്കാലം അയോഗ്യതയുണ്ട്. (അയോഗ്യരാക്കപ്പെട്ടവരുടെ ലിസ്റ്റ് കമ്മീഷന്റെ വെബ് സൈറ്റിൽ പരിശോധനക്ക് ലഭ്യമാണ്.)
ഗ്രാമസഭയുടേയൊ വാർഡ് സഭയുടേയൊ യോഗം വിളിച്ച് കൂട്ടുന്നതിൽ വീഴ്ച വരുത്തുക, അംഗമായി തുടരവേ തദ്ദേശ സ്ഥാപത്തിന്റേയോ അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികളുടേയോ യോഗങ്ങളിൽ ഹാജരാകാതിരിക്കുക തുടങ്ങിയ കാരണങ്ങളാലുണ്ടായ അയോഗ്യത പ്രസ്തുത കമ്മിറ്റിയുടെ കാലാവധിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അതിനാൽ അവർക്ക് ഈ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയില്ല.
സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിനോ വീഴ്ച വരുത്തുന്നതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അയോഗ്യനാകും. തദ്ദേശ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുവേണ്ടിയുള്ള ഓംബുഡ്സ്മാൻ കണ്ടെത്തിയിട്ടുണ്ടെങ്കിലും അയോഗ്യനാകും.
ഒരാൾ ബധിരമൂകനാണെങ്കിലും അയോഗ്യനാണ്.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുതിൽ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോഗ്യനാണ്. സർക്കാർ അഭിഭാഷകർക്ക് പുറമെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥപാനത്തിനുവേണ്ടി പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിലേർപ്പെട്ടിരിക്കുന്ന ആളും സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനു അയോഗ്യനാണ്.
ഒരാൾക്ക് തദ്ദേശസ്ഥാപനത്തിന്റെ ഒരു വാർഡിലേയ്ക്ക് മാത്രമെ മത്സരിക്കുവാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ വാർഡിലേയ്ക്കു മത്സരിച്ചാൽ അയാളുടെ എല്ലാ നാമനിർദ്ദേശ പത്രികകളും നിരസിക്കുന്നതാണ്. എന്നാൽ ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കാവുന്നതാണ്.
നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിക്കുന്ന 2എ ഫാറത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാർത്ഥികൾ ഉറപ്പാക്കേണ്ടതാണ്. ഭേദഗതി വരുത്തിയ നാമനിർദ്ദേശ പത്രികയും 2എ ഫാറവും കമ്മീഷന്റെ സൈറ്റിൽ ലഭ്യമാണ്.
നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുള്ള സ്ഥാനാർത്ഥി വരണാധികാരി മുമ്പാകെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യാഗസ്ഥൻ മുമ്പാകെയോ അതത് സംഗതിപോലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 1 -ാം പട്ടികയിലോ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 2-ാം പട്ടികയിലോ നൽകിയിട്ടുള്ള ഫാറത്തിൽ സത്യപ്രതിഞ്ജയോ ദൃഢപ്രതിഞ്ജയോ ചെയ്ത് ഒപ്പ് വച്ചിട്ടില്ലെങ്കിൽ അയാളുടെ നാമനിർദ്ദേശപത്രിക നിരസിക്കപ്പെടും. ഇപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ സംസ്ഥാന സർവ്വീസിലെ എല്ലാ ഗസറ്റഡ് ഓഫീസർമാരും ചികിത്സയിലുള്ള സ്ഥാനാർത്ഥിയെ സംബന്ധിച്ച് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരും പ്രസ്തുത ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കൽ സൂപ്രണ്ടുമാരും ഉൾപ്പെടുന്നു.
സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരി അർദ്ധ നീതിന്യായ സ്വഭാവമുള്ള ആളെന്ന നിലക്ക് സ്വന്തമായി തീരുമാനമെടുക്കേണ്ടതാണ്.
പി.എൻ.എക്‌സ്. 4042/2020
- Log in to post comments