ബുരേവി ചുഴലിക്കാറ്റ് ; തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാരുടെ യോഗം ചേർന്നു
എറണാകുളം: ബംഗാൾ ഉൾക്കടലിൽരൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അപകട സാധ്യതകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ചേർന്നു. ചുഴലിക്കാറ്റിന്റെ പ്രഭാവമുണ്ടാവാൻ സാധ്യതയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് വീഡിയോ കോൺഫറൻസ് വഴിയുള്ള യോഗത്തിൽ പങ്കെടുത്തത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്നും സാഹചര്യം ഗൗരവപൂർവം കാണണമെന്നും കളക്ടർ പറഞ്ഞു.
മുവാറ്റുപുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിലെ 41 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം ഉണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓറഞ്ച് അലെർട് പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ജില്ലയിൽ 150-204 മില്ലി മീറ്റർ മഴ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
തദ്ദേശ സ്ഥാപനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ക്യാമ്പുകൾ ആരംഭിക്കണം. ജനറൽ, കോവിഡ് രോഗികൾ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങിയവർക്ക് പ്രത്യേകമായാണ് ക്യാമ്പുകൾ തുടങ്ങേണ്ടത്.
മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തന സജ്ജമാക്കണം. മണ്ണിടിച്ചിൽ മേഖലയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുകൾ കൃത്യസമയത്തു കൈമാറുകയും മാറ്റി താമസിപ്പിക്കേണ്ടവരെ മാറ്റുകയും വേണം. മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത ഉള്ള സ്ഥലങ്ങളിൽ അന്നൗൺസ്മെന്റ് വഴി മുന്നറിയിപ്പ് നൽകണം. ഓറഞ്ച് അലെർട് പ്രഖ്യാപിച്ച ദിവസങ്ങളിൽ വൈകീട്ട് 7 മുതൽ രാവിലെ 7 വരെ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിക്കാനും കളക്ടർ നിർദേശം നൽകി. ജില്ലായിലെ ക്രമീകരണങ്ങൾ യഥാസമയം വിലയിരുത്താൻ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർക്കും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
- Log in to post comments