Skip to main content

തെരഞ്ഞെടുപ്പ് പോസിറ്റീവാകട്ടെ, കോവിഡ് നെഗറ്റീവും കോവിഡ് മാനദണ്ഡങ്ങള്‍ ഓര്‍മിപ്പിക്കുന്ന പി.ആര്‍.ഡി ചിത്രം തെരഞ്ഞെടുപ്പുകാലത്ത് വൈറലാകുന്നു

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഹ്രസ്വചിത്രം വൈറലാകുന്നു. മലപ്പുറം ജില്ലാ ഇഫര്‍മേഷന്‍ ഓഫീസാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. മുളങ്കുറ്റി പഞ്ചായത്തിലെ വട്ടവട ഡിവിഷന്‍ എന്ന സാങ്കല്പിക ഭൂമികയാണ് പശ്ചാത്തലം. വോട്ട് ചോദിക്കാനെത്തുന്ന ഡേവിഡേട്ടനോടും സംഘത്തോടും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കാന്‍ യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് അവതരണം.

നാട് മുഴുവന്‍ കൊറോണപ്പേടിയിലാണ്. അട്ടക്കണ്ടി ഡേവിഡും കൂട്ടരും വോട്ട് നേടാനുള്ള തിരക്കിലും. വോട്ട് തേടി വരുന്നവര്‍ക്ക് പ്രവേശനമില്ല എന്നെഴുതിവെച്ച ബോര്‍ഡിന് മുന്നില്‍ ഡേവിഡും കൂട്ടരും പകച്ചുനില്‍ക്കുന്നു. വൃക്കരോഗിയുടെ വീടിനുമുന്നിലാണ് മുന്നറിയിപ്പ് ബോര്‍ഡ്. സ്ഥാനാര്‍ഥിയും കൂട്ടരും ജാള്യതയോടെ തിരിച്ചുനടക്കുന്നു. അനുവദനീയമായതില്‍ കൂടുതല്‍ ആളുകളുണ്ട് സംഘത്തില്‍. സാനിറ്റൈസറുണ്ടോ എന്നാണ് മറ്റൊരു വീട്ടില്‍ നിന്ന് പ്രായമായ സ്ത്രീയുടെ ആദ്യത്തെ ചോദ്യം. "സ്ഥാനാര്‍ഥികള്‍ വരികയും പോകുകയും ചെയ്യും. ചിലര്‍ ജയിക്കും, മറ്റ് ചിലര്‍ തോല്‍ക്കും.  കൊറോണ വന്നാല്‍ ചിലരങ്ങ് പോകും. തിരിച്ചുവരാത്ത പോക്ക്''. സ്ത്രീയുടെ പ്രതികരണം അവിടെ തീരുന്നില്ല. കുട്ടിയെ എടുത്ത് ലാളിക്കാന്‍ ശ്രമിക്കുന്ന സ്ഥാനാര്‍ഥിക്ക് നേരെ നെല്ല് ചേറിക്കൊണ്ടിരുന്ന മുറം വലിച്ചെറിയുകകൂടി ചെയ്താണ് അവരുടെ പ്രതിഷേധം പൂര്‍ണമാകുന്നത്. ഒപ്പം സാനിറ്റൈസറിന്റെ പെരുമഴയും. സ്ഥാനാര്‍ഥി സംഘവും വൃദ്ധയോടൊപ്പം കോവിഡ് പ്രതിരോധ മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കുന്നു. ഒന്നിച്ച് പാട്ടുപാടി നൃത്തമാടുന്നു. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കുക എന്ന ബോധവത്കരണത്തോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്. തെരഞ്ഞെടുപ്പ് പോസിറ്റീവാകട്ടെ, കോവിഡ് നെഗറ്റീവും എന്നതാണ് സന്ദേശത്തിന്റെ കാതല്‍.

പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പതിവ് ബോധവത്കരണ വിഡിയോകളില്‍ നിന്ന് വ്യത്യസ്തമാണ്  എന്നതാണ് ഹ്രസ്വചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് കാരണം. നര്‍മമാണ് മറ്റൊരാകര്‍ഷണം. കാര്‍ഷിക ഗ്രാമവും ഗ്രാമജീവിതവും തന്മയത്വത്തോടെ വരച്ചുകാട്ടുന്ന വിധത്തിലാണ് ചിത്രീകരണം. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക  ഫെയ്‌സ് ബുക്ക്  പേജിലും വീഡിയോ  അപ് ലോഡ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ബനാന സ്റ്റോറീസിന്റെ സഹകരണത്തോടെയാണ് ഹ്രസ്വചിത്രം നിര്‍മിച്ചത്.

date