Skip to main content

2030 ഓടെ മലേറിയ നിര്‍മാര്‍ജനം ലക്ഷ്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

2030 ഓടെ മലേറിയ നിര്‍മ്മാര്‍ജനവും ഈ വര്‍ഷം അവസാനത്തോടെ മലേറിയ മൂലമുള്ള മരണങ്ങളും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മലമ്പനി നിവാരണ യജ്ഞത്തിന്റെ സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനവും ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ശില്‍പശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മഴക്കാലത്തിന് മുമ്പായി പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് വകുപ്പ് ആരംഭിച്ച ആരോഗ്യ ജാഗ്രതാ കാമ്പയിന്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. നിരവധി വകുപ്പുകളുമായി സഹകരിച്ചാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണം പ്രധാനമാണ്. ബഹുജന പങ്കാളിത്തത്തോടെ നടത്തേണ്ട നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തുന്നു. നൂറോളം ആശുപത്രികള്‍ ഈ മാസത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. വകുപ്പിലെ ജീവനക്കാരുടെ കുറവ് പരിഹരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. 

മലമ്പനി നിവാരണ യജ്ഞത്തിന്റെ ലോഗോയും അതിഥി തൊഴിലാളികള്‍ക്കായി എട്ടു ഭാഷകളില്‍ തയാറാക്കിയ പോസ്റ്ററുകളും മന്ത്രി പ്രകാശനം ചെയ്തു. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഐഷാ ബക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍., ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

പി.എന്‍.എക്‌സ്.1512/18

date