സര്‍ക്കാരിനുള്ളത് പ്രഖ്യാപനത്തിനൊപ്പം പൂര്‍ത്തീകരണത്തിനും പ്രാധാന്യം നല്‍കുന്ന സമീപനം: മുഖ്യമന്ത്രി പിണറായി വിജയന്‍
വൈറ്റില മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു
എറണാകുളം: പ്രഖ്യാപനത്തിനൊപ്പം പൂര്‍ത്തീകരണത്തിനും പ്രധാന്യം നല്‍കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മണിക്കൂറില്‍ 13000 ത്തിലധികം വാഹനങ്ങളാണ് വൈറ്റില ജംക്ഷന്‍ വഴി കടന്നു പോകുന്നത്. ഇവിടുത്തെ അഴിയാത്ത ഗതാഗതക്കുരുക്കിനെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വൈറ്റില മേല്‍പ്പാലം തുറക്കുന്നതോടെ ആ പ്രശ്‌നത്തിന് പരിഹാരമാകുകയാണ്.
2008 ലാണ് ഇടപ്പള്ളിപാലാരിവട്ടംവൈറ്റിലകുണ്ടന്നൂര്‍ ജംക്ഷനുകളില്‍ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുന്നതിന് വിശദമായ പദ്ധതിരേഖ ദേശീയ പാത അതോറിറ്റി സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. എന്നാല്‍ 1200 കോടി രൂപ നിര്‍മ്മാണ ചെലവ് വരുമെന്നതിനാല്‍ കേന്ദ്ര റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം പദ്ധതി അംഗീകരിച്ചില്ല.
2014 ല്‍ ഡിഎംആര്‍സി പദ്ധതി അംഗീകരിച്ചതോടെയാണ് വൈറ്റില ഫ്‌ളൈഓവറിന്റെ ആരംഭം. എന്നാല്‍ ഫണ്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മൂലം നിര്‍മ്മാണം അവര്‍ ഏറ്റെടുത്തില്ല. പിന്നീട് കിഫ്ബി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയും കിഫ്ബി ഫണ്ടിംഗ് ഏജന്‍സി ആയും 2017 ല്‍ 113 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് വിശദമായ പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു. 2017 സെപ്തംബറില്‍ പദ്ധതിക്ക് ടെണ്ടര്‍ ക്ഷണിച്ചു. 2017 ല്‍ 78.36 കോടി രൂപയ്ക്ക് കരാര്‍ നല്‍കി.
2017 ഡിസംബറില്‍ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനിടയിലുണ്ടായ പ്രതിസന്ധികള്‍ മൂലം ചെറിയ കാലതാമസമുണ്ടായി. നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലും ഇച്ഛാശക്തിയോടെയും ദീര്‍ഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും എന്‍ജിനീയറിംഗ് മികവോടെയും വൈറ്റില മേല്‍പ്പാലം യാഥാര്‍ഥ്യമായിരിക്കുകയാണ്. നിര്‍മ്മാണ വൈദഗ്ധ്യത്തില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മറ്റ് ഏജന്‍സികളേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന വസ്തുത കൂടി വെളിപ്പെടുകയാണിവിടെ. നിശ്ചിത തുകയേക്കാള്‍ 6.73 കോടി രൂപ ലാഭമുണ്ടാക്കി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നുവെന്നതും ദേശീയപാതയില്‍ പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന ആദ്യ പാലമെന്നതും എടുത്തുപറയേണ്ട സവിശേഷതകളാണ്.
440 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. അപ്രോച്ച് റോഡ് ഉള്‍പ്പടെ മേല്‍പ്പാലത്തിന്റെ ആകെ നീളം 720 മീറ്റര്‍. ഓരോ പാലത്തിലും മൂന്നു വരി വീതം ആറുവരിപ്പാതയായാണ് നിര്‍മ്മാണം. ഫ്‌ളൈഓവറിന് മെട്രോ റെയിലുമായി 5.5 മീറ്റര്‍ ഉയര വ്യത്യാസമുണ്ട്. കേന്ദ്ര റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം, ദേശീയപാത അതോറിറ്റി ഉള്‍പ്പടെ എല്ലാവരും അംഗീകരിച്ചതാണിത്. നിയമ വിധേയമായി ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരമാവധി ഉയരം 4.7 മീറ്ററാണ്. അതിനാല്‍ തന്നെ ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാപാലത്തിലൂടെ കടന്നുപോകാം.
ഫ്‌ളൈഓവറിന്റെ ഇടപ്പള്ളി ഭാഗത്ത് 7.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തും സര്‍വ്വീസ് റോഡുകള്‍ പുതുതായി നിര്‍മ്മിച്ചു. പൊന്നുരുന്നി ഭാഗത്ത് നിന്ന് ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്കായി സര്‍വ്വീസ് റോഡിന് താഴെ ഇരുവശവും സ്ലിപ്പ് റോഡുകളും നിര്‍മ്മിച്ചിട്ടുണ്ട്.
ഏഴര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി രണ്ട് സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. ആലുവ ഭാഗത്തുനിന്നും മൊബിലിറ്റി ഹബ്ബ്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് ഇടതുഭാഗത്തെ സര്‍വീസ് റോഡ്. കടവന്ത്ര, പൊന്നുരുന്നി ഭാഗങ്ങളില്‍ നിന്നും ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് വലതുഭാഗത്തെ സര്‍വീസ് റോഡ്. പൊന്നുരുന്നി ഭാഗത്ത് നിന്നും ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് വേണ്ടി ഈ സര്‍വീസ് റോഡിന് താഴെയായി സ്ലിപ്പ് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. മേല്‍പ്പാലത്തിന് താഴെ കടവന്ത്ര തൃപ്പൂണിത്തുറ, ആലപ്പുഴ തൃപ്പൂണിത്തുറ, ആലപ്പുഴ ഹബ്ബ് എന്നീ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്‌നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ശാസ്ത്രീയവും ആധുനികവുമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വൈറ്റില മേല്‍പ്പാലം കൊച്ചിയിലെ ഗതാഗത സംവിധാനത്തിന് മുതല്‍ക്കൂട്ടാകും. സമയബന്ധിതവും സുരക്ഷിതവുമായ രീതിയിലാണ് വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അടിസ്ഥാന നിര്‍മ്മാണ മേഖലയില്‍ പാലങ്ങളുടെ നിര്‍മ്മാണത്തിന് പ്രത്യേക പ്രാധാന്യമാണ് നല്‍കി വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളളില്‍ 540 പാലങ്ങളാണ് കേരളത്തില്‍ നിര്‍മ്മിച്ചത്. കുട്ടനാട് താലൂക്കില്‍ മാത്രം 24 പാലങ്ങള്‍ നിര്‍മ്മിച്ചു. പൊതുമരാമത്ത് വകുപ്പില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കും വെവ്വേറെ ചീഫ് എന്‍ജിനീയര്‍മാരെ നിയമിച്ചു. അതിവേഗ നിര്‍മ്മാണം ലക്ഷ്യമിട്ടായിരുന്നു ഇത്. പാലാരിവട്ടം പാലം അടുത്ത മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൊല്ലത്തെ ഏനാത്ത് പാലം അപകടത്തിലായപ്പോള്‍ ആറുമാസം കൊണ്ട് പുതിയ പാലം നിര്‍മ്മിച്ച് ഗതാഗതം പുനസ്ഥാപിച്ചു. ഇതിനു ശേഷം പാലങ്ങളുടെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് രണ്ട്ു സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി. പാലം പൂര്‍ത്തിയാകുമ്പോള്‍ ചീഫ് എന്‍ജിനീയര്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റും പാലം പരിശോധിച്ച് കമ്മീഷന്‍ ചെയ്യാന്‍ യോഗ്യമാണ് എന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും നല്‍കണം. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ 2017 ന് ശേഷം ഒരു പാലവും ഉദ്ഘാടനം ചെയ്തിട്ടില്ല. വൈറ്റില മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ജനുവരി 5 നാണ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ജനുവരി 8 നാണ് ദേശീയ പാത അതോറിറ്റിയുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. 34 അവലോൗകന യോഗങ്ങളാണ് വൈറ്റില മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയത്.
2020 നവംബര്‍ 30 നാണ് വൈറ്റില പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഓരോ ഘട്ടത്തിലും നിരവധി പരിശോധനകള്‍ നടത്തി. 25 ലക്ഷം രൂപ മുടക്കി ചെന്നൈ ഐഐടിയിലെ വിദഗ്ധരെ കൊണ്ടു വന്ന് രണ്ട് തവണ പരിശോധന നടത്തി. 2020 ഡിസംബര്‍ 27 മുതല്‍ 29 വരെ ഭാര പരിശോധന നടത്തി. 126.4 മെട്രിക് ടണ്‍ ഭാരം കയറ്റിയാണ് പരിശോധന നടത്തിയത്. യോഗ്യതയ്ക്കാവശ്യമായ 85% നു പകരം 100% ആണ് വൈറ്റില പാലത്തിനു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ഥ്യമാകുന്നത് രണ്ടു പതിറ്റാണ്ടു കാലത്തെ സ്വപ്‌നമാണെന്ന് ചടങ്ങില്‍ മുഖ്യതിഥിയായി വീഡിയോ കോണ്‍ഫറന്‍സി വഴി പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നൂതനമായ രീതിയില്‍ ഇതിനുള്ള പണം കണ്ടെത്താനായതിനാലാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായത്. മേല്‍പ്പാലം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുമ്പോള്‍ പൊതുജനങ്ങള്‍ ടോള്‍ നല്‍കേണ്ടതില്ല. സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കഴിഞ്ഞു. ദേശീയ പാത അതോറിറ്റി നിര്‍മ്മിക്കുമ്പോള്‍ ദേശീയ മുന്‍ഗണനയുടെ അടിസ്ഥാനത്തിലേ നിര്‍മ്മിക്കാനാകൂ. അപ്പോള്‍ നിര്‍മ്മാണം വൈകും. ധനവിഭവ സമാഹരണത്തിന് കിഫ്ബി എന്ന നൂതന മാതൃക സൃഷ്ടിക്കാനായത് വലിയ നേട്ടമായി എന്ന ബോധവത്കരണത്തിനു കൂടിയുള്ള സന്ദര്‍ഭമാണിതെന്ന് മന്ത്രി പറഞ്ഞു. 60,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി സംസ്ഥാനത്ത് നടന്നത്. നൂതനമായ വിഭവ സമാഹരണവും അതുപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ മികവുമാണ് ഈ അവസരത്തില്‍ ശ്രദ്ധേയമാകുന്നത്. 20,000 കോടി രൂപയുടെ നിര്‍മ്മാണങ്ങള്‍ പൊതുമരാമത്ത് വകുപ്പ് വഴിയാണ് നടപ്പാക്കിയത്. കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിനും നാടിന്റെ മുഖച്ഛായ മാറ്റുന്നതിനുമുള്ള അവസരമാണ് കിഫ്ബി വഴി സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി. എംഎല്‍എമാരായ എസ്. ശര്‍മ്മ, പി.ടി. തോമസ്, എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, ടി.ജെ. വിനോദ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, മുന്‍ എം.പി. കെ.വി. തോമസ്, കൗണ്‍സിലര്‍ സി.ഡി. ബിന്ദു, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം. അശോക് കുമാര്‍, ദേശീയ പാത സെന്റര്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments