Skip to main content

മുഖ്യമന്ത്രിയുടെ ജില്ലാതല പരാതിപരിഹാര അദാലത്ത്:   അപേക്ഷകള്‍ ഇന്നും(ജനുവരി 29) നല്‍കാം

മുഖ്യമന്ത്രിയുടെ 'സാന്ത്വന സ്പര്‍ശം' അദാലത്തിലേക്ക് അപേക്ഷ സ്വീകരിക്കുന്നത് ഒരു ദിവസം കൂടി നീട്ടി. ഇന്ന്(ജനുവരി 29) രാത്രി എട്ടുവരെ അപേക്ഷ അക്ഷയകേന്ദ്രങ്ങള്‍ വഴിയും, ഓണ്‍ലൈനായും അപേക്ഷ നല്‍കാം. www.cmo.kerala.gov.in  എന്ന വെബ്‌സൈറ്റിലുടെ പൊതുജനങ്ങള്‍ക്ക് സ്വന്തമായും അപേക്ഷ നല്‍കാം. അക്ഷയ വഴി നല്‍കാനാവത്തവര്‍ക്ക് വില്ലേജ് ഓഫീസുകള്‍ പഞ്ചായത്ത് ഓഫീസുകള്‍ മുഖേനയും പരാതികള്‍ സമര്‍പ്പിക്കാം. അദാലത്തിലേക്ക് ജില്ലയില്‍ ഇന്നലെ(ജനുവരി 28) വരെ മൂവായിരത്തി തൊള്ളായിരത്തില്‍പ്പരം പരാതികള്‍ ലഭിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം കലക്‌ട്രേറ്റിലും  താലൂക്ക് ഓഫീസുകളിലും പ്രത്യേക ഉദ്യോഗസ്ഥ സംഘം അദാലത്ത് അപേക്ഷ ക്രോഡീകരിച്ച് തീര്‍പ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ്.
ഫെബ്രുവരി ഒന്നിന് കൊല്ലം താലൂക്കില്‍ ശ്രീനാരായണ കോളേജിലാണ് അദാലത്ത്. കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുകളിലേത് ഫെബ്രുവരി രണ്ടിന് ഗവണ്‍മെന്റ് എച്ച് എസ് എസ് പുനലൂരിലും, കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലേത് ഫെബ്രുവരി നാലിന് കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂളിലും നടക്കും.
മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ നേരിട്ട് അദാലത്തില്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ വേഗത്തില്‍ തീരുമാനമുണ്ടാകും. ഈ വിഭാഗത്തില്‍ പതിനായിരം രൂപ വരെ സഹായം നല്‍കേണ്ട അപേക്ഷകളില്‍ ജില്ലാ കലക്ടര്‍ക്ക് തീരുമാനമെടുക്കാം. 10,000 രൂപയ്ക്ക് മുകളിലുള്ള തുകകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തുടര്‍ നടപടികള്‍ എടുക്കും.
 (പി.ആര്‍.കെ നമ്പര്‍.269/2021)

date