Skip to main content

മന്ത്രിസഭാ വാര്‍ഷികം  മണ്ണ് സംരക്ഷിക്കാന്‍ 182.12 ലക്ഷം

 

മണ്ണ് സംരക്ഷിക്കുന്നതിന് കഴിഞ്ഞ വര്‍ഷം മണ്ണ് സംരക്ഷണ വകുപ്പ് ജില്ലയില്‍ ചെലവഴിച്ചത് 182.12 ലക്ഷം രൂപ. ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ 130 ലക്ഷം രൂപയും മണ്ണൊലിപ്പ് നിയന്ത്രണ പദ്ധതിയില്‍ 52.12 ലക്ഷം രൂപയുമാണ്  ചെലവഴിച്ചിട്ടുള്ളത്. നാല് നീര്‍ത്തട പദ്ധതികളാണ് ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ നടപ്പാക്കിയത്. മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന അരീക്കല്‍ തോട് വാട്ടര്‍ഷെഡ് പ്രദേശത്ത് 70 ഹെക്ടറില്‍ 20.23 ലക്ഷം രൂപയുടെ കല്ലുകയ്യാല നിര്‍മ്മാണം, സംരക്ഷ ഭിത്തി നിര്‍മ്മാണം, സൈഡ് പിച്ചിംഗ് പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. കരൂര്‍ പഞ്ചായത്തിലെ വള്ളിച്ചിറ തോട് നീര്‍ത്തട പദ്ധതിയില്‍ 43.98 ലക്ഷം രൂപയുടെ മണ്ണ് ജല സംരക്ഷണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. കൂരോപ്പട, പാമ്പാടി, മണര്‍കാട് പഞ്ചായത്തുകളുടെ  ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ആലിപ്പുഴ മരോട്ടിപ്പുഴ നീര്‍ത്തടത്തിലെ 54 ഹെക്ടര്‍ സ്ഥലത്ത് 13.97 ലക്ഷം രൂപയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.ഒരു കോടി രൂപയുടെ സാങ്കേതിക ആനുമതി ലഭിച്ചിട്ടുള്ള മൈലത്തടി വാട്ടര്‍ഷെഡ് പദ്ധതിയില്‍ 39.74 കോടി രൂപ വിനിയോഗിച്ച് അഞ്ച് ചെറുകുളങ്ങള്‍ ഉള്‍പ്പെടെ  കല്ലുകയ്യാല, സംരക്ഷണ ഭിത്തി, സൈഡ് പിച്ചിംഗ്, ചെക്ക് ഡാം എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. 946 ഹെക്ടര്‍ വരുന്ന വെച്ചൂര്‍ പാടശേഖേരത്തില്‍ നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് അനുവദിച്ച  മൂന്നു കോടി രൂപയുടെ പദ്ധതിയില്‍ 11.97 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. തോടുകളിലെ ചെളി നീക്കം ചെയ്തും തീരങ്ങള്‍ കെട്ടി സംരക്ഷിച്ചുമുള്ള പ്രവര്‍ത്തനങ്ങള്‍ 1800 ഓളം ഗുണഭോക്താക്കള്‍ക്ക്  പ്രയോജനപ്രദമായിട്ടുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നേരിടുന്ന ഭരണങ്ങാനം മേലുകാവ് പഞ്ചായത്ത് പ്രദേശങ്ങളില്‍ ഡൈവേര്‍ഷന്‍, ലീഡിംഗ് ചാനലുകളടക്കം 49 ലക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂപ്പന്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായ 180 ഹെക്ടര്‍  പ്രദേശം സംരക്ഷിക്കുന്നതിന് അനുവദിച്ച 62.65 ലക്ഷം രൂപയില്‍ 3.11 ലക്ഷത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അറിയിച്ചു.   

                                                  (കെ.ഐ.ഒ.പി.ആര്‍-862/18) 

date