അദാലത്ത്- സാ ങ്കേതികത്വങ്ങള്‍ വഴിമാറി: പരീതിന്‍റെ ഉപജീവനമാര്‍ഗം പുനരാരംഭിക്കും
അദാലത്ത്- സാ ങ്കേതികത്വങ്ങള്‍ വഴിമാറി: പരീതിന്‍റെ ഉപജീവനമാര്‍ഗം പുനരാരംഭിക്കും
എറണാകുളം: ചലനശേഷിയില്ലാത്ത പരീതെന്ന കുടുംബനാഥന് തന്‍റെ ഉപജീവനമാര്‍ഗം വീണ്ടെടുക്കാനായതിന്‍റെ സന്തോഷത്തോടെയാണ് സാന്ത്വനസ്പര്‍ശം 2021 കോതമംഗലം വേദിയില്‍ നിന്നും മടങ്ങിയത്. ഇരമല്ലൂര്‍ പുറ്റിലഞ്ഞി സ്വദേശിയായ പരീതിന് ഏഴ് വര്‍ഷം മുന്‍പ് ലഭിച്ച മുച്ചക്രവാഹനം ഉപയോഗശൂന്യമായിരുന്നു. തെങ്ങില്‍ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റ പരീത് ഭാര്യയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഡിറ്റര്‍ജെന്‍റ് ഉത്പന്നങ്ങള്‍ വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
ആദ്യം ലഭിച്ച മുച്ചക്രവാഹനം ഉപയോഗശൂന്യമായത് ചൂണ്ടിക്കാട്ടി പുതിയ വാഹനത്തിനായി ശ്രമിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം പരീതിന്‍റെ ന്യായമായ ആവശ്യം നിരസിക്കപ്പെട്ടു. അദാലത്തില്‍ പരീതിന്‍റെ പരാതി നേരിട്ട് പരിഗണിച്ച കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ മുച്ചക്രവാഹനം അനുവദിക്കാന്‍ സാമൂഹ്യനീതിവകുപ്പിന് നിര്‍ദ്ദേശം നല്‍കി.
കോതമംഗലം എം.എ കോളേജില്‍ സംഘടിപ്പിച്ച മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലെ സാന്ത്വനസ്പര്‍ശം അദാലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍, എം.എല്‍.എമാരായ ആന്‍റണി ജോണ്‍, എല്‍ദോ എബ്രഹാം, ജില്ലാ കളക്ടര്‍ എസ് സുഹാസ് എന്നിവർ നേതൃത്വം നൽകി. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തിൽ സന്നിഹിതരായിരുന്നു.
- Log in to post comments