Skip to main content

ഹൈടെക് ഡയറി പ്ലാന്റും ഹാച്ചറി കോംപ്ലക്‌സും സമാനതകളില്ലാത്ത നേട്ടങ്ങളുമായി  മൃഗസംരക്ഷണ വകുപ്പ്

പ്രളയവും മഹാമാരിയും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് സമാനതകളില്ലാത്ത നേട്ടം കൈവരിച്ചിരിക്കുകയാണ് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ്. കുര്യോട്ടുമലയില്‍ ഹൈടെക് ഡയറി പ്ലാന്റ് സ്ഥാപിക്കാന്‍ കഴിഞ്ഞത് ഇതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 13.5 കോടി ചിലവില്‍ പൂര്‍ത്തിയായ പദ്ധതി മുഖേന   പ്രതിദിനം 1200 ലിറ്റര്‍ പാലാണ്  ഉത്പാദിപ്പിക്കുന്നത്. 35 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച് ഫാം ടൂറിസം കേന്ദ്രമായി ഇവിടം മാറ്റാനും ലക്ഷ്യമിടുന്നു. ഹാച്ചറി യൂണിറ്റ് നവീകരണത്തിന്റെ ഭാഗമായി 5.7 കോടി രൂപ വിനിയോഗിച്ച് ഹൈടെക് ഷെഡുകള്‍ നിര്‍മ്മിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ലക്ഷം രൂപ ചെലവില്‍ ഹാച്ചറി കോംപ്ലസ് വിപുലീകരിച്ചു.
കരുനാഗപ്പള്ളി, പുനലൂര്‍ വെറ്റിനറി പോളിക്ലിനിക്കുകളെ 24 മണിക്കൂര്‍ സേവനം നല്‍കുന്ന ആശുപത്രികളാക്കി ഉയര്‍ത്തി. ഇതോടൊപ്പം ജില്ലയിലെ വിവിധ മൃഗാശുപത്രികള്‍ക്കായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ജില്ലയിലെ 45 നാട്ടാനകള്‍ക്കും 1321 ഉരുക്കള്‍ക്കും സൗജന്യ ഭക്ഷണം ലഭ്യമാക്കി. 7.25 ലക്ഷം രൂപ ചെലവില്‍ 40 ദിവസത്തേക്കാണ് ആനകള്‍ക്ക് ഭക്ഷണം നല്‍കിയത്. കോവിഡ് ബാധിതരായ കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പശുക്കള്‍ക്ക് തീറ്റ വാങ്ങുന്നതിനായി 37.23 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായും ജനപ്രിയ വികസന നയങ്ങള്‍ രൂപീകരിച്ചു.
പ്രളയത്തില്‍ ജീവഹാനി സംഭവിച്ച മൃഗങ്ങളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്ക് 2018 ല്‍ 20 ലക്ഷം രൂപയും 2019 ല്‍ 1.11 ലക്ഷം രൂപയും ലഭ്യമാക്കി. വൈദ്യുതാഘാതം, അപകടമരണം, സൂര്യാഘാതം തുടങ്ങി മറ്റ് പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 2018-19 ല്‍ 9.21 ലക്ഷം രൂപയും 2019-20 കാലയളവില്‍ 24 ലക്ഷം രൂപയും നല്‍കി. 2018 ല്‍ വെള്ളപൊക്കം ബാധിച്ച 29 പഞ്ചായത്തുകള്‍ക്ക് ലൈവ്ലിഹുഡ് പാക്കേജ് ഇന്‍ ആനിമല്‍ ഹസ്ബന്‍ഡറി സെക്ടറിന്റെ ഭാഗമായി 2.18 കോടി രൂപ ചെലവില്‍ ആറ് പദ്ധതികളാണ് നടപ്പിലാക്കിയത്.
പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഡെവലപ്മെന്റ് ഓഫ് മോഡല്‍ പഞ്ചായത്ത് പദ്ധതി ഒമ്പതിടത്ത് നടപ്പാക്കി. ജില്ലയിലെ എട്ട് ബ്ലോക്കുകളിലും കോര്‍പ്പറേഷനിലുമായി ഒമ്പത് പ്രദേശങ്ങളില്‍ രാത്രികാല മൃഗ ചികിത്സാ സേവനം ഏര്‍പ്പെടുത്തി. മൊബൈല്‍ ടെലി വെറ്റിനറി യൂണിറ്റിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവില്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീണു കിടക്കുന്ന മൃഗങ്ങളെ ഉയര്‍ത്താനുള്ള ലിഫ്റ്റിങ് ഡിവൈസ്, എക്സ് റേ യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്റര്‍, ലബോറട്ടറി എന്നിവ ഉള്‍പ്പടെ സജ്ജീകരിച്ചിരിക്കുന്ന ആംബുലന്‍സ് അത്യാഹിത ഘട്ടങ്ങളില്‍ കര്‍ഷകരുടെ വീട്ടുപടിക്കലെത്തും.
വിദ്യാര്‍ത്ഥികളില്‍ മൃഗസ്‌നേഹം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ റൂറല്‍ ബാക്യാര്‍ഡ്  പൗള്‍ട്ടറി ഡെവലപ്‌മെന്റ് പ്രോജക്റ്റ് ത്രൂ സ്‌കൂള്‍സ് എന്ന പദ്ധതി മുഖേന 1.05 കോടി രൂപ വിനിയോഗിച്ച് ജില്ലയില്‍ 312 യൂണിറ്റുകള്‍ അനുവദിച്ചു. ഇതോടൊപ്പം 14 സ്‌കൂളുകളില്‍ ആനിമല്‍ വെല്‍ഫെയര്‍ ക്ലബ് സ്ഥാപിച്ചു.
ഗോട്ട് സാറ്റലൈറ്റ് യൂണിറ്റിന്റെ ഭാഗമായി 425 യൂണിറ്റുകള്‍ ജില്ലയില്‍ ആരംഭിച്ചു. 88.25 ലക്ഷം രൂപ വിനിയോഗിച്ചാണ് അഞ്ച് പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന യൂണിറ്റുകള്‍ സ്ഥാപിച്ചത്. 7.35 ലക്ഷം രൂപ ചെലവഴിച്ച് ഓണ്‍ കോമേഷ്യല്‍ ഗോട്ടറി പദ്ധതിയിലൂടെ വ്യാവസായിക അടിസ്ഥാനത്തില്‍ ആട് വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. കര്‍ഷക പങ്കാളിത്തത്തോടു കൂടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി  നടപ്പിലാക്കാന്‍ സാധിച്ചുവെന്നതാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേട്ടമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ ഡി സുഷമകുമാരി പറഞ്ഞു.
  (പി.ആര്‍.കെ നമ്പര്‍.569/2021)

date