Skip to main content

ജീവിത ലക്ഷ്യങ്ങൾ ഉന്നംവെച്ച അപർണയ്ക്ക് സർക്കാരിൻ്റെ കരുതൽ

 

 

ദേശീയ തലത്തിൽ ഷൂട്ടിംഗിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയ അപർണ്ണ ലാലുവിന് വലിയ സ്വപ്നങ്ങളാണുള്ളത്. ഉന്നം വെയ്ക്കുന്നത് വലിയ ലക്ഷ്യങ്ങളാണ്. ഒളിംപിക്സിലെ ഷൂട്ടിംഗ് മത്സര വേദിയിൽ വിറയ്ക്കാത്ത കൈകളോടെ പിഴയ്ക്കാത്ത ലക്ഷ്യത്തിലേക്ക് ഉന്നം വെയ്ക്കുക എന്ന സ്വപ്നമാണ് അപർണ്ണ മനസിൽ താലോലിക്കുന്നത്. പക്ഷേ വഴിമുടക്കുന്നത് സാമ്പത്തിക പരാധീനതകളാണ്. മുഴുവൻ പിന്തുണയും നൽകി കുടുംബം കൂടെയുണ്ടെങ്കിലും ചെറിയ വരുമാനക്കാരായ അവർക്ക് അപർണ്ണയുടെ സ്വപ്നങ്ങളെ പൂർണ്ണമായി ചേർത്തു പിടിക്കാനാകുന്നില്ല.

 

ഷൂട്ടിംഗ് പരിശീലനം തുടരാൻ പ്രയാസപ്പെട്ടിരുന്ന അപർണ്ണയ്ക്ക് സർക്കാരിൻ്റെ ധനസഹായമായി ഒരു ലക്ഷം രൂപ ലഭിച്ചത് വലിയ ആശ്വാസമാണ് നൽകിയത്. ഇടുക്കി റൈഫിൾ അസോസിയേഷനിൽ പരിശീലനം നേടാനാണ് പട്ടികജാതി വികസന വകുപ്പ് വഴി സർക്കാർ ധനസഹായം അനുവദിച്ചത്. 2016ൽ ഡൽഹിയിൽ നടന്ന തൽസൈനിക് ക്യാംപിൽ നാഷണൽ കേഡറ്റ് കോർപ്പ് സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മത്സരത്തിൽ അഞ്ച് ഗോൾഡ് മെഡലുകളും ഒന്നു വീതം വെള്ളി, വെങ്കല മെഡലുകളുമടക്കം ഏഴ് മെഡലുകളാണ് അപർണ്ണ സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് പങ്കെടുത്ത 600 കേഡറ്റുകളെ പിന്നിലാക്കിയാണ് ദേശീയ തലത്തിൽ ബെസ്റ്റ് ഫയറർ ആയി അപർണ്ണ തിരഞ്ഞെടുക്കപ്പെട്ടത്. 2017ൽ നടന്ന മാവ് ലങ്കാർ ഷൂട്ടിംഗ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. 2010 ൽ ഭുവനേശ്വറിൽ നടന്ന ഓൾ ഇന്ത്യ ബേസിക് ലീഡർഷിപ്പ് നാഷണൽ ക്യാംപിലും പങ്കെടുത്തിട്ടുണ്ട്. 2009 മുതൽ എൻസിസിയിൽ പ്രവർത്തിക്കുന്നു.

 

അപർണ്ണയുടെ പ്രതിഭ തിരിച്ചറിഞ്ഞ എറണാകുളം എൻ സി സി കമാൻഡിംഗ് ഓഫീസർ കേണൽ രാജ് നാരായണനാണ് കൂടുതൽ പരിശീലനം നേടാൻ നിർദ്ദേശിച്ചത്. തുടർന്ന് 2018ൽ ഇടുക്കി റൈഫിൾ അസോസിയേഷനിൽ സ്റ്റുഡൻ്റ് മെംബറായി ചേർന്ന് പരിശീലനം ആരംഭിച്ചു. സ്റ്റുഡൻറ് മെംബർ കാലാവധിക്കു ശേഷം ആ ജീവനാന്ത അംഗത്വമെടുക്കുന്നതിനുള്ള പണമില്ലാതെ വന്നതോടെ അപർണ്ണയുടെ പ്രതീക്ഷകൾ മങ്ങി. ഈ സാഹചര്യത്തിലാണ് സർക്കാരിൻ്റെ സഹായത്തിനായി അപേക്ഷിച്ചത്. അമ്മ സിന്ധു മോളാണ് അപേക്ഷ നൽകാൻ മുൻകൈയെടുത്തത്.മുൻ എംഎൽഎ ജോൺ ഫെർണാണ്ടസിൻ്റെ ഇടപെടലും പട്ടികജാതി വികസന വകുപ്പിലെ സീനിയർ ക്ലർക്ക് എസ്. ശ്രീനാഥിൻ്റെ തുടർ നടപടികളും മൂലം അപേക്ഷയിന്മേലുള്ള പുരോഗതി വേഗത്തിൽ പൂർത്തിയായെന്നും   തുക കൈപ്പറ്റാനും സാധിച്ചതായി അപർണ്ണ നന്ദിയോടെ ഓർമ്മിക്കുന്നു. കൂടാതെ ഇടുക്കി റൈഫിൾ ക്ലബ്ബ് സെക്രട്ടറി ജെയിംസ്, ഷൂട്ടിംഗ് പരിശീലനം നൽകിയ മിലൻ ജെയിംസും വലിയ പ്രോത്സാഹനം നൽകിയതായും അപർണ്ണ പറയുന്നു. 

കഴിഞ്ഞ ഫെബ്രുവരിയിൽ അപർണ്ണയ്ക്ക് സാമ്പത്തിക സഹായം അനുവദിച്ച് ഉത്തരവായി. പരിശീലനം ആരംഭിച്ചെങ്കിലും കോവിഡ് സാഹചര്യത്തിൽ പരിശീലനം നടക്കുന്നില്ല. സ്വന്തമായി ഒരു റൈഫിൾ വാങ്ങുകയെന്നതാണ് ഇനി അപർണ്ണയുടെ ലക്ഷ്യം. മൂന്നു ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരും. ഭാരത് മാത കോളേജിൽ ബി എസ് സി സുവോളജി പഠനത്തിനു ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കുമ്പളം പഞ്ചായത്തിലെ ചേപ്പനത്താണ് അപർണ്ണയുടെ വീട്. ഇപ്പോൾ ഭർത്താവ് ഇസഹാക്കിനൊപ്പം ഫോർട്ടുകൊച്ചിയിലാണ് താമസം. അപർണ്ണയുടെ വീട് നിർമ്മാണം പാതിവഴിവിൽ നിലച്ചിരിക്കുകയാണ്. അമ്മയും അനിയത്തി അർച്ചനയും മാതൃസഹോദരിയുടെ വീട്ടിലാണ് താമസം. കൂലിപ്പണിക്കാരനാണ് അച്ഛൻ ലാലു.

പണക്കാർക്കു മാത്രം ആഗ്രഹിക്കാവുന്ന ഏറെ ചെലവു വരുന്ന കായിക ഇനമാണ് തൻ്റേതെന്ന് അപർണ്ണ പറയുന്നു. പക്ഷേ പണമില്ലെന്ന കാരണത്താൽ മാറി നിൽക്കാനല്ല മറ്റുള്ളവർക്ക് മാതൃകയായി മുന്നേറാനാണ് തൻ്റെ മാതാപിതാക്കൾ പഠിപ്പിച്ചത്. സർക്കാരിൻ്റെ സഹായം കൂടി ലഭിച്ചതോടെ വലിയ സ്വപ്നങ്ങൾ ലക്ഷ്യം വെച്ച് ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള പരിശ്രമത്തിലാണ് അപർണ്ണ.

date