Skip to main content

ടൂറിസം മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിന് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് വലിയ സാധ്യത: മന്ത്രി മുഹമ്മദ് റിയാസ്

 

ടൂറിസം മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിന് സഹായകരമാകുന്ന നിരവധി ടൂറിസം കേന്ദ്രങ്ങളുള്ള ജില്ലയാണ് എറണാകുളമെന്ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി റിയാസ് മുഹമ്മദ് പറഞ്ഞു. ജില്ലയിലെ മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പട്ടിമറ്റം റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളെ പെട്ടെന്ന് സജീവമാക്കാനുള്ള നടപടികൾ പരിഗണനയിലുണ്ട്. അവ യാഥാർഥ്യമാക്കാനുള്ള തീരുമാനം നടപ്പാക്കും. കടമ്പ്രയാർ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കും. 

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെല്ലാം വാക്സിൻ നൽകുന്നതിനുള്ള നടപടികൾ വിജയകരമായി മുന്നേറുകയാണ്. പ്രധാന വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയിലും ടൂറിസത്തിന് വലിയ സാധ്യതയുണ്ട്. വിദേശ ടൂറിസ്റ്റുകൾക്ക് നിയന്ത്രണമുള്ള സമയമാണിത്. എന്നാൽ അത് മാറുന്നതോടെ ടൂറിസ്റ്റുകൾക്ക് സന്ദർശിക്കാനുള്ള നിരവധി കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. ഈ കേന്ദ്രങ്ങളുടെ കണക്ടിവിറ്റി ഉറപ്പാക്കുക പ്രധാനമാണ്. ഇതിനായുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്. ആഭ്യന്തര ടൂറിസ്റ്റുകൾക്ക് ജില്ലയിലേക്ക് കടന്നു വരുന്നതിനുള്ള ഇടപെടലുകളും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

date