Skip to main content

ചിറ്റാറ്റുകര പഞ്ചായത്ത് ഒരു ക്ലസ്റ്റർ ആയി പരിഗണിച്ച് നടപടികൾ ശക്തിപ്പെടുത്തും: ജില്ലാ കളക്ടർ എസ് സുഹാസ്

 

കാക്കനാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിൽ ആയ ചിറ്റാറ്റുകര പഞ്ചായത്ത് ഒരു ക്ലസ്റ്റർ ആയി പരിഗണിച്ച് നടപടികൾ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് . കൊച്ചി കോർപ്പറേഷന്റെ സഹകരണത്തോടെ തെരുവ് നിവാസികൾക്ക് വേണ്ടി വാക്സിനേഷൻ ഡ്രൈവ് നടത്തിവരികയാണെന്നും കളക്ടർ പറഞ്ഞു. ഓരോ ജില്ലയിലെയും കോവിഡ് രോഗ്യ വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. 

ജില്ലയിലെ 11 പഞ്ചായത്തുകളിൽ ടി പി ആർ 8% താഴെയാണ്. പഞ്ചായത്തുകളിൽ 8-20% ഇടയിലും 14 പഞ്ചായത്തുകളിൽ 20-30 % ഇടയിലാണ്. കോവിഡ് രോഗികളുടെ എണ്ണം കൂടുതലായിരുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ ടി പി ആർ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇവിടെ 18 വയസ്സിനു മുകളിൽ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നും കളക്ടർ യോഗത്തിൽ അറിയിച്ചു. 

ഒരു ഘട്ടത്തിൽ ടി പി ആർ  നിരക്ക് ഉയർന്നിരുന്ന കുമ്പളങ്ങി പഞ്ചായത്തിൽ വാക്സിനേഷൻ ഡ്രൈവ് നടത്തിവരികയാണ്. ജനറൽ ഹോസ്പിറ്റൽ എറണാകുളം, കളമശ്ശേരി മെഡിക്കൽ കോളേജ്, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഐസിയു സംവിധാനം ശക്തമായി തുടരുന്നുണ്ട്. പി വിഎസ് ആശുപത്രിയിൽ നിലവിൽ 20 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇവിടെ ട്രീറ്റ്മെന്റ് അവസാനിപ്പിച്ച് ഇവിടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ മറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റും. 14 ലക്ഷത്തിലധികം പേർ ജില്ലയിൽ വാക്സിൻ സ്വീകരിച്ചു. നിലവിൽ 15 പ്രൈവറ്റ് ഹോസ്പിറ്റൽസ് വഴി വാക്സിൻ നൽകുന്നുണ്ടെന്നും കളക്ടർ യോഗത്തിൽ അറിയിച്ചു.

ജില്ലകളിലെ കോവിഡ് രോഗ വ്യാപനം സംബന്ധിച്ച വിശദാംശങ്ങള്‍ യോഗം അവലോകനം ചെയ്തു. ഓരോ ജില്ലയിലെയും സ്ഥിതി വിവരക്കണക്കുകള്‍ വീഡിയോ കണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

date