Skip to main content

സപ്ലൈകോ നെല്ല് സംഭരണം 80000 ടണ്‍ കവിഞ്ഞു

സപ്ലൈകോ  ഈ വര്‍ഷം ഇതുവരെ 82178 ടണ്‍ നെല്ല് സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ചതായി സിഎം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.  നെല്ലിന്റെ വിലയായി കര്‍ഷകര്‍ക്ക് ആകെ 32.36 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

ആകെ 54370 ടണ്ണുമായി  പാലക്കാട് ജില്ലയാണ് സംഭരണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.  12.30 കോടി രൂപയാണ് ജില്ലയില്‍  കര്‍ഷകര്‍ക്ക് നെല്ലിന്റെ വിലയായി നല്‍കിയത്.  ആലപ്പുഴ ജില്ലയില്‍ 18131 ടണ്‍ നെല്ലും കോട്ടയത്ത് 8553 ടണ്‍  നെല്ലും സപ്ലൈകോയ്ക്ക് സംഭരിക്കാന്‍ കഴിഞ്ഞു.  ആലപ്പുഴയില്‍ നെല്ല് വിലയായി 9.62 കോടി രൂപയും കോട്ടയത്ത് 10.19 കോടി രൂപയും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.  കൂടാതെ ത്യശ്ശൂര്‍, എറണാകുളം , മലപ്പുറം, തിരുവനന്തപുരം, ഇടുക്കി തുടങ്ങിയ മേഖലകളിലും നെല്ല് സംഭരണം നല്ല നിലയില്‍ പുരോഗമിക്കുന്നുണ്ട്.

പുതുക്കിയ നിരക്ക് അനുസരിച്ച് കിലോഗ്രാമിന് 23.30 രൂപക്ക് കര്‍ഷകരില്‍ നെല്ല് വാങ്ങുന്നതിന് 47 മില്ലുകളെയാണ് ഇത്തവണ ചുമതലപ്പെടുത്തിയിട്ടുള്ളത്.  

നെല്‍ വില കര്‍ഷകര്‍ക്ക് ഉടനടി  നല്‍കുന്നതിന് എസ്.ബി.ഐ, ബാങ്ക് ഓഫ് ഇന്‍ഡ്യ, കാനറാബാങ്ക്, ഫെഡറല്‍ ബാങ്ക്, വിജയാബാങ്ക്, വിവിധ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവയുമായി ചേര്‍ന്ന് പ്രത്യേക സൗകര്യവും ഇത്തവണ സപ്ലൈകോ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഒക്ടോബര്‍  മുതല്‍ ജനുവരി 31 വരെയുള്ള കാലയളവില്‍ ആകെ 1.5 ലക്ഷം ടണ്‍ നെല്ല് കര്‍ഷകരില്‍ നിന്ന് സംഭരിക്കാനാണ് സപ്ലൈകോ ലക്ഷ്യമിട്ടിട്ടുള്ളത്.

date