Skip to main content

100-ാമത് നഗരവഴിയോര ആഴ്ചചന്തയുടെ ഉദ്ഘാടനം ചൊവ്വാഴ്ച അങ്കമാലിയിൽ

 

 

എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച നഗര വഴിയോര ആഴ്ചന്തകൾ നൂറെണ്ണം പൂർത്തിയായി. 100 നഗര വഴിയോര ആഴ്ച ചന്തകളുടെ പൂർത്തീകരണ പ്രഖ്യാപനവും നൂറാമത് ആഴ്ച ചന്തയുടെ ഉദ്ഘാടനവും 31 ന് വൈകീട്ട് 4ന് അങ്കമാലിയിൽ നടക്കും. പ്രാദേശിക വിഷ രഹിത കാർഷിക ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പം കർഷകർക്ക് മെച്ചപ്പെട്ട വിലയും ഉറപ്പുവരുത്തും. കാർഷിക വിപണി ഇടപെടലിൻ്റെ ഭാഗമായി കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 100 ആഴ്ച ചന്തകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. 

നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്യുന്ന തീർത്തും വിഷരഹിതമായ പച്ചക്കറികൾ ന്യായവിലയിൽ ജനങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കും.

ഹൈ എൻഡ് കാർഷിക വിപണികളെ പോലെ കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഇത്തരം വിപണികൾ. റോഡരികിലെ നഗര വിപണികൾ അല്ലെങ്കിൽ കർഷകരുടെ വിപണികൾ നേരിട്ടുള്ള വിപണനത്തിന് സഹായകമാവുകയാണ്. കർഷകർ, കർഷക കൂട്ടായ്മകൾ എന്നിവ മുഖേന ഫാം ഫ്രഷ് ഉത്പന്നങ്ങൾ കൃഷി സ്ഥലത്ത് നിന്ന് നേരിട്ട് സംഭരിച്ച് വില്പന നടത്തുന്നു. ആഴ്ചയിൽ ഒരു ദിവസമാണ് മാർക്കറ്റ് പ്രവർത്തിക്കുക.

ആലുവ, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, പിറവം, പറവൂർ, കളമശേരി എന്നീ ബ്ലോക്കുകളിൽ കൃഷിഭവനുമായി സഹകരിച്ച് ഒന്നു വീതവും വൈറ്റില ബ്ലോക്കിൽ രണ്ടും നഗര വഴിയോര കാർഷിക വിപണികൾ ആണ് വിഭാവനം ചെയ്തത്. 

നൂറാമത് വിപണിയുടെ ഉദ്ഘാടനം കാലടി റോഡിൽ കൃഷി വകുപ്പു മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. റോജി എം ജോൺ എം എൽ എ അധ്യക്ഷത വഹിക്കും.

date