Skip to main content

 അതിഥിത്തൊഴിലാളികൾക്കായി  തൊഴിൽ വകുപ്പിന്റെ 'ഗസ്റ്റ് വാക്സ്' പദ്ധതി: നൂറാമത് ക്യാമ്പ് സംഘടിപ്പിച്ചു

 

  എറണാകുളം: ജില്ലയിലെ അതിഥിത്തൊഴിലാളികൾക്കായുള്ള കോവിഡ്  വാക്സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.  'ഗസ്റ്റ് വാക്സ് ' എന്ന പേരിൽ നടന്നുവരുന്ന അതിഥിത്തൊഴിലാളികൾക്കായുളള പ്രത്യേക  വാക്സിനേഷൻ പദ്ധതിക്ക് കീഴിൽ  38 ശതമാനം തൊഴിലാളികൾക്ക് വാക്സിൻ നൽകി. 100 വാക്സിനേഷൻ ക്യാമ്പുകളിലൂടെ  30033 അതിഥിത്തൊഴിലാളികൾക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്. ജില്ലയിലെ നൂറാമത് വാക്സിനേഷൻ ക്യാമ്പ് എളംകുളം ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ ഹാളിൽ കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 

   തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിലാണ് അതിഥിത്തൊഴിലാളികൾക്കുള്ള വാക്സിൻ ഔട്ട് റീച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലാ വാക്സിനേഷൻ ടീം, എൻഎച്ച്എം, തൊഴിൽ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ സർക്കാരിതര സംഘടനകളും വാക്സിനേഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ട്.

സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്. 

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തെത്തുന്ന തൊഴിലാളികൾക്ക് പുറമേ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയും വാക്സിൻ നൽകുന്നുണ്ട്.

   അതിഥിത്തൊഴിലാളികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ  അന്തർദ്ദേശീയ വാർത്താ ഏജൻസികളുടെ ഉൾപ്പടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ജില്ലയിൽ ബുധനാഴ്ച മാത്രം 950 അതിഥിത്തൊഴിലാളികൾക്കാണ് വാക്സിൻ നൽകിയത്. ഇടക്കൊച്ചി , പെരുമ്പാവൂർ, എളംകുളം, അടിവാട് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ വിതരണം നടത്തിയത്.

   വാർഡ് കൗൺസിലർ ആൻ്റണി പൈനുത്തറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റീജണൽ ജോയിൻ്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ, ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെൻ്റ്) പി. എം ഫിറോസ്, ജില്ലാ മൈഗ്രൻ്റ് നോഡൽ ഓഫീസർ ഡോ.അഖിൽ മാനുവൽ, അസി. ലേബർ ഓഫീസർ അഭി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

date