Skip to main content

നൂറുദിനകർമപദ്ധതി: മികവിന്റെ കേന്ദ്രങ്ങളാകാൻ ജില്ലയിൽ 11 സ്‌കൂളുകൾ 

 

  എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 11 സ്കൂളുകൾകൂടി മികവിന്റെ  കേന്ദ്രങ്ങളാകുന്നു. ചൊവ്വാഴ്ച വൈകീട്ട്  3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളുകൾ നാടിന് സമർപ്പിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നിർമിച്ച നാലും പ്ലാൻഫണ്ട് ഉപയോഗിച്ച് നിർമിച്ച അഞ്ചും സമഗ്രശിക്ഷാ കേരളത്തിന്റെ ഫണ്ട്, എംഎൽഎ ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമിച്ച ഓരോ സ്കൂളുകളുമാണ് ഹൈടെക്കാകുന്നത്.

  ഇതോടെ ജില്ലയിൽ കിഫ്ബി അഞ്ചുകോടി അനുവദിച്ച 15 സ്കൂളുകളും മികവിന്റെ  കേന്ദ്രങ്ങളാകും. കിഫ്ബി ഫണ്ട്, പ്ലാൻഫണ്ട്, നബാർഡ് ഫണ്ട്, എസ്എസ്‌കെ ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന 48  സ്കൂളുകളുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 25 സ്കൂളുകളുടെ നിർമാണപ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ഇ-ടെൻഡറിനുശേഷം ഈ സ്കൂളുകളുടെ നിർമാണം ആരംഭിക്കും. 

   ഇടപ്പള്ളി ഗവ. എച്ച്എസ്എസ്‌ ഹയർ സെക്കൻഡറി വിഭാഗത്തിൽ 10 ക്ലാസ്‌മുറിയും ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ച് ക്ലാസ്‌മുറിയും അടുക്കളയും ഭക്ഷണം കഴിക്കാനുള്ള മുറിയുമാണ് ഒരുക്കിയിരിക്കുന്നത്. ആധുനികസംവിധാനങ്ങളുള്ള നാല് ലാബുകളും സജ്ജമാക്കി. കിഫ്ബിയുടെ അഞ്ചുകോടി ഉപയോഗിച്ചായിരുന്നു നിർമാണം. ഹയർ സെക്കൻഡറി വിഭാഗത്തിൽ 260 വിദ്യാർഥികളും ഹൈസ്കൂൾ വിഭാഗത്തിൽ 138 വിദ്യാർഥികളും ഇവിടെ പഠിക്കുന്നു. 

   പാലിയം ഗവ. എച്ച്.എസ്.എസിൽ കിഫ്ബിയുടെ അഞ്ചുകോടി ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. മൂന്നുനില കെട്ടിടത്തിൽ ഹൈസ്കൂളിനായി ഒൻപത് ഹൈടെക് ക്ലാസ്‌മുറികളും ഹയർ സെക്കൻ‍ഡറിക്കായി 12 ക്ലാസ്‌മുറികളും ഒരു ശുചിമുറിസമുച്ചയവുമുണ്ട്. 700 വിദ്യാർഥികളാണ്‌ ഇവിടെയുള്ളത്. 

എളമക്കര ഗവ. എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നാലുനില കെട്ടിടമാണ് 

 നിർമിച്ചിരിക്കുന്നത്. സ്മാർട്ട് ക്ലാസ്‌മുറി, കംപ്യൂട്ടർ ലാബ്, എട്ട് ഹൈടെക് ക്ലാസ്‌മുറി, എട്ട് ശുചിമുറിസമുച്ചയം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കിഫ്ബിയുടെ അഞ്ചുകോടി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. 1291 വിദ്യാർഥികളാണ്‌ ഇവിടെ പഠിക്കുന്നത്.

   പുത്തൻതോട് ഗവ. എച്ച്.എസ്.എസിൽ ഒമ്പതു ക്ലാസ്‌മുറികൾ, അടുക്കള, ഭക്ഷണം കഴിക്കാനുള്ള മുറി, സ്റ്റാഫ് റൂം, ഓഫീസ് മുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഏഴുവീതം ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കിഫ്ബിയുടെ അഞ്ചുകോടിയും മുൻ എംഎൽഎ ജോൺ ഫെർണാണ്ടസിന്റെ വികസനഫണ്ടിലെ ഒരുലക്ഷം രൂപ‌യും ഉപയോഗിച്ചായിരുന്നു നിർമാണം. ചേന്ദമംഗലം ഗവ. യു.പി സ്കൂളിൽ പത്ത് ഹൈടെക് ക്ലാസ്‌മുറികൾ നിർമിച്ചു. നൂതനസൗകര്യങ്ങളോടുകൂടിയ ശുചിമുറിയുമുണ്ട്. ഒരുകോടി രൂപയുടെ പ്ലാൻഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം. 149 കുട്ടികളാണ്‌ ഇവിടെ പഠിക്കുന്നത്. 

  പുളിന്താനം ഗവ.യു.പി സ്കൂളിൽ അറുപത്താറുലക്ഷം രൂപയുടെ പ്ലാൻഫണ്ട് ഉഉപയോഗിച്ച് 10 ക്ലാസ്‌മുറിയും ചവിട്ടുപടികളും നിർമിച്ചു. പൊതുമരാമത്തുവകുപ്പ് നിർമിച്ച കെട്ടിടങ്ങൾക്കുപുറമെ കൈറ്റിൽനിന്ന്‌ അടിസ്ഥാന വികസന സൗകര്യങ്ങൾ ലഭ്യമാക്കി. രണ്ട് പ്രൊജക്ടറുകളും നാല്‌ ലാപ്ടോപ്പുകളും ‌ക്ലാസ്‌മുറിയിലുണ്ട്. 140 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. 

  രണ്ടുനില കെട്ടിടമാണ് പൂത്തോട്ട ഗവ. ജെ.ബി.എസിനായി നിർമിച്ചിരിക്കുന്നത്. എട്ടു ക്ലാസ്‌മുറിയുണ്ട്. രണ്ടു ക്ലാസ്‌മുറിയിൽ പ്രൊജക്ടർ സ്ഥാപിച്ചിട്ടുണ്ട്. നൂതനസൗകര്യങ്ങളുള്ള രണ്ട് ശുചിമുറിയും പുതിയെ കെട്ടിടത്തിലുണ്ട്. ഒരുകോടി രൂപയുടെ പ്ലാൻഫണ്ട് ഉപയോഗിച്ചാണ് നിർമാണം. 89 വിദ്യാർഥികളാണ് സ്കൂളിലുള്ളത്. 

   ഒരുകോടി രൂപയുടെ പ്ലാൻഫണ്ട് ഉപയോഗിച്ചാണ് വടവുകോട് ഗവ. എൽപി സ്കൂൾ സ്മാർട്ടായത്. ഹൈടെക് നിലവാരമുള്ള ക്ലാസ്‌മുറികളാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്. 352 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നോർത്ത് വാഴക്കുളം ഗവ. യുപി സ്കൂളിൽ ആറ് ഹൈടെക് ക്ലാസ്‌മുറിയും അടുക്കളയുമാണ് സജ്ജമാക്കിയിരിക്കുന്നത്. പ്ലാൻഫണ്ടിലെ ഒരുകോടി രൂപ ഉപയോഗിച്ചാണ് നിർമാണം. 425 കുട്ടികളാണ്‌ ഇവിടെ പഠിക്കുന്നത്. സൗത്ത് വാഴക്കുളം ഗവ. എൽ.പി സ്കൂൾ സമഗ്രശിക്ഷാ കേരളത്തിന്റെ 39 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഹൈടെക്കായത്. രണ്ട് സ്മാർട്ട് ക്ലാസ്‌മുറിയാണ് നിർമിച്ചിരിക്കുന്നത്. 358 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 

   വെണ്ണല ഗവ. എച്ച്.എസ്.എസ്‌ യു.പി വിഭാഗത്തിനായി മൂന്നുനില കെട്ടിടമാണ് 

ഒരുക്കിയിരിക്കുന്നത്. ഒമ്പത് ക്ലാസ്‌മുറി, അഞ്ച് ശുചിമുറി, അധ്യാപകർക്കുള്ള വിശ്രമമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പി ടി തോമസ്‌ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള ഒരുകോടി രൂപ ഉപയോഗിച്ചാണ് നിർമാണം. 534 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

date