Skip to main content

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കും: മുഖ്യമന്ത്രി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 13530 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് ഉറപ്പാക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതാണ്. ലൈഫ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ ഇത് സാധ്യമാക്കും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മുഖ്യമന്ത്രി പറഞ്ഞു.

ലാന്റ് ബോര്‍ഡ് വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കും. മിച്ചഭൂമിയും അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നതും കണ്ടെത്തി നടപടി സ്വീകരിക്കും. ഭൂരഹിതര്‍ക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേകം ലാന്‍ഡ് ബാങ്ക് തയ്യാറാക്കും. ഇതിനായി ഡിജിറ്റല്‍ സര്‍വേ നടത്തും. കേരളത്തിലെ ഭൂമിയാകെ ഡിജിറ്റല്‍ സര്‍വേ നടത്തി അളന്ന് തിട്ടപ്പെടുത്തുന്നതിന് ഒന്നാം ഗഡുവായി 339 കോടി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കും. ഇതിലൂടെ നല്ല പങ്ക് ഭൂമിയും സര്‍ക്കാരിലേക്ക് വന്നുചേരും. കൈയേറ്റക്കാരേയും കുടിയേറ്റക്കാരേയും സര്‍ക്കാര്‍ ഒരേ കണ്ണോടെയല്ല കാണുന്നത്. മണ്ണില്‍ പണിയെടുക്കുന്നവന്റെ വേദന മനസിലാക്കി ആശ്വാസം പകരാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണിത്. അര്‍ഹമായ ആനുകൂല്യം വിവിധ ജനവിഭാഗങ്ങള്‍ക്ക് ഉറപ്പ് വരുത്തി നവകേരളത്തിന്റെ നിര്‍മ്മിതിയില്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതികത്വത്തിലും നിയമക്കുരുക്കിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം നാട്ടിലുണ്ട്. ഇതില്‍ ഒന്നേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് 2016 - 2021 കാലയളവില്‍ സര്‍ക്കാര്‍ പട്ടയം നല്‍കി. കേരളത്തിലെ സര്‍വകാല റെക്കോഡാണിത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിയാത്ത വിധത്തില്‍ ഭൂപരിഷ്‌ക്കരണം നടപ്പാക്കി മാതൃക കാട്ടിയ സംസ്ഥാനമാണ് കേരളം. അടിസ്ഥാന ജനവിഭാഗങ്ങളെ അന്തസോടെ നിവര്‍ന്നു നില്‍ക്കാന്‍ ഭൂമിയുടെ മേല്‍ ലഭിച്ച അവകാശം പ്രാപ്തമാക്കി. ഇവരെ ഭൂമിയുടെ ഉടമ ആക്കിയെന്നത് മാത്രമല്ല, ആത്മാഭിമാനം വലിയ തോതില്‍ ഉയര്‍ത്താനും ഭൂപരിഷ്‌കരണത്തിലൂടെ സാധിച്ചു. അടിസ്ഥാന ജനവിഭാഗത്തിന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിനും ഭൂപരിഷ്‌കരണം അടിത്തറ പാകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ഭൂമിക്ക് യൂനിക് തണ്ടപ്പേര്‍ നടപ്പാക്കുന്നതിനുള്ള ആദ്യപടി സംസ്ഥാനം കൈവരിച്ചുവെന്നും ആധാരവും ആധാര്‍ നമ്പറുമായി കണ്ണിച്ചേര്‍ക്കുന്നതിനുളള അനുവാദം കേന്ദ്ര ഐടി മന്ത്രാലയത്തില്‍ നിന്നും ലഭിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
യുടിഎസ് എന്ന ആശയം നടപ്പില്‍ വരുന്നതോടെ വ്യത്യസ്ത തണ്ടപ്പേരുകളില്‍ അനധികൃതമായി ഭൂമി കൈവശം വെക്കുന്ന അവസ്ഥ മാറും. ഭൂപരിഷ്‌കരണ നിയമത്തിലെ പഴുതുകള്‍ മറയാക്കി കയ്യടക്കി വച്ച മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. വനഭൂമി പട്ടയം സംബന്ധിച്ച്  റവന്യു വനവകുപ്പുകളുടെ സംയുക്ത പരിശോധന വീണ്ടും നടത്തണമെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, ആര്‍ ബിന്ദു, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവര്‍ മുഖ്യാതിഥികളായി.

date