Skip to main content

ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിൽ അടുത്ത മാസം ഫയൽ അദാലത്ത്

 

ഉദ്യോഗസ്ഥ തലത്തിൽ സെക്ഷ൯ അദാലത്ത് 11, 12, 13 തീയതികളിൽ

11, 12, 13 തീയതികളിൽ സന്ദർശകർക്ക് നിയന്ത്രണം

കൊച്ചി: ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ ഫയലുകളിൽ തീർപ്പു കൽപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ ഫയൽ അദാലത്ത് അടുത്ത മാസം സംഘടിപ്പിക്കുമെന്ന് സബ് കളക്ടർ പി. വിഷ്ണുരാജ് അറിയിച്ചു. ഇതിന് മുന്നോടിയായി സെക്ഷ൯ തലത്തിൽ ഫയലുകളിലെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥതലത്തിലുള്ള അദാലത്ത് തിങ്കൾ, ചൊവ്വ, ബുധ൯ (ഒക്ടോ 11, 12, 13) തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ ആർ.ഡി.ഒ ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണമുണ്ടാകും. അന്വേഷണങ്ങൾ ടെലിഫോണിലൂടെ നടത്തണമെന്നും അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കായി ഓഫീസിൽ നേരിട്ടെത്തുന്നത് ഒഴിവാക്കണമെന്നും സബ് കളക്ടർ അഭ്യർത്ഥിച്ചു.

ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും സബ് കളക്ടറുടെ നേതൃത്വത്തിലുമാണ് ഫയൽ തീർപ്പാക്കൽ പുരോഗമിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 500 ഫയലുകൾ തീർപ്പാക്കി. 1200ലേറെ ഫയലുകളിൽ നടപടി പുരോഗമിക്കുന്നു. ഭൂമി തരംമാറ്റവും കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവയാണ് ഫയലുകളിലേറെയും. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം ഫയലുകൾ കൈകാര്യം ചെയ്യുന്ന റവന്യൂ സബ് ഡിവിഷനാണ് ഫോർട്ടുകൊച്ചി. കൊച്ചി നഗരം ഉൾപ്പെടുന്ന കണയന്നൂർ താലൂക്കും കൊച്ചി, പറവൂർ, ആലുവ താലൂക്കുകളും ഈ സബ് ഡിവിഷനിലാണ്.

ആർ.ഡി.ഒ ഓഫീസീൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും നടപടി ഉണ്ടാകും. അപേക്ഷകൾ തപാലായി സ്വീകരിക്കുന്നതിനും അപേക്ഷകരെ തൽസ്ഥിതി അറിയിക്കുന്നതിനുമുള്ള സംവിധാനത്തിനും രൂപം നല്കിയിട്ടുണ്ട്. നിലവിലുള്ള അപേക്ഷകളിൽ തീർപ്പാക്കുന്നതിന് മുന്നോടിയായി ഫയലുകൾ തരംതിരിക്കുന്നതിനും ആവശ്യമായ രേഖകൾ സംബന്ധിച്ച് അപേക്ഷകരെ അറിയിക്കുന്നതിനും വേണ്ടിയാണ് സെക്ഷ൯ തലത്തിൽ ഉദ്യോഗസ്ഥരുടെ അദാലത്ത് നടത്തുന്നത്. ഓഫീസ് തലത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഈ ഫയലുകളിലെ തീരുമാനം സുഗമമാകും. അടുത്ത മാസം അപേക്ഷകരെ നേരിട്ട് പങ്കെടുപ്പിച്ച് നടത്തുന്ന ഫയൽ അദാലത്തോടു കൂടി ഭൂരിഭാഗം ഫയലുകളിലും തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

date