Skip to main content

വനിതാ കമ്മീഷന്‍ അദാലത്തില്‍ മോശമായി പെരുമാറിയ അഭിഭാഷകനെ  പുറത്താക്കി

    സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് വേണ്ടി വനിതാകമ്മീഷനില്‍ ഹാജരാകാനെത്തിയ അഭിഭാഷകനെ മോശം പെരുമാറ്റത്തിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ നിന്ന് പുറത്താക്കി. കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്‍റെ നേതൃത്വത്തില്‍ ഇന്നലെ (21) നടന്ന അദാലത്തിലാണ് പത്തനംതിട്ടയിലെ അഭിഭാഷകന്‍ പരാതി കക്ഷികളെത്തുന്നതിന് മുമ്പ് തന്നെ കേള്‍ക്കണമെന്ന് ആവശ്യവുമായി കമ്മീഷന്‍ അംഗത്തോട് മോശമായി പെരുമാറിയത്.
 പത്തനംതിട്ടയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരിയായിരുന്ന വികലാംഗയും വൃക്കരോഗിയുമായ വനിതയെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ചുമതലക്കാരന്‍ അകാരണമായി ശകാരിക്കുകയും ബില്ലുകള്‍ കീറി മുഖത്തെറിയുകയും ചെയ്തതിനെതുടര്‍ന്ന് ബോധരഹിതയായി. ഇവരുടെ ഭര്‍ത്താവ് സ്ഥലത്തെത്തി മുളക്കുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ട സ്ത്രീ ചികിത്സകള്‍ക്ക് ശേഷം   മടങ്ങി വീട്ടിലെത്തിയ ശേഷമാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. ഈ പരാതിയിേډല്‍ അന്വേഷണത്തിനായി വനിതാ കമ്മീഷന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയേയും പരാതിക്കാരിയെയും വിളിപ്പിച്ചിരുന്നു. പരാതിക്കാരി എത്തുന്നതിന് മുമ്പുതന്നെ തന്‍റെ കക്ഷിയുടെ വാദം കേള്‍ക്കണമെന്ന ആവശ്യവുമായി ആദ്യം വനിതാ കമ്മീഷന്‍ ജീവനക്കാരോടും പിന്നീട് കമ്മീഷന്‍ അംഗത്തോടും അഭിഭാഷകന്‍ തട്ടിക്കയറുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പരാതിയിേډല്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അംഗം  ഷാഹിദ കമാല്‍ പറഞ്ഞു. വനിതാ കമ്മീഷനില്‍ പരാതികള്‍ കക്ഷികളില്‍ നിന്നും നേരിട്ട് കേള്‍ക്കുന്നതിനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്. പരാതിയുമായി എത്തുന്നവര്‍ ഭൂരിപക്ഷവും ഏറെ പാവപ്പെട്ടവരാണ്. ഇവര്‍ക്കെതിരെ വാദിക്കുന്നതിന് അഭിഭാഷകരുമായി എത്തുന്ന എതിര്‍കക്ഷികളുടെ നടപടി കമ്മീഷന്‍ പ്രോത്സാഹിപ്പിക്കുന്നിെ ല്ലന്നും കമ്മീഷനംഗം പറഞ്ഞു. 
    റാന്നിയിലെ ഒരു എയ്ഡഡ് കോളേജിലെ പ്രിന്‍സിപ്പലായ വനിത കോളേജിലെ ഹെഡ് അക്കൗണ്ടന്‍റിന്‍റെ ഭാഗത്തുനിന്ന് സ്ഥിരമായുണ്ടാകുന്ന മോശം പെരുമാറ്റത്തെക്കുറിച്ചുള്ള പരാതിയുമായാണ് അദാലത്തിലെത്തിയത്. സഹപ്രവര്‍ത്തകരുടെ മുമ്പില്‍ ലൈംഗികമായ പരാമര്‍ശങ്ങള്‍ നടത്തി തന്നെ അപമാനിക്കാന്‍ ഹെഡ് അക്കൗണ്ടന്‍റ് സ്ഥിരമായി ശ്രമിക്കുന്നു എന്നതായിരുന്നു പ്രിന്‍സിപ്പലിന്‍റെ പരാതി. ഇതു സംബന്ധിച്ച് കോളേജിന്‍റെ മാനേജര്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടാകാതിരിക്കുകയും പരാതി കക്ഷിയെ വീണ്ടും അപമാനിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പല്‍ പരാതിയുമായി കമ്മീഷനിലെത്തിയത്. വരും തലമുറയെ ശരിയായ രീതിയില്‍ നയിക്കേണ്ട ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന് പോലും ഇത്തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ ഇത്തരം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് കമ്മീഷന്‍ എതിര്‍ കക്ഷികളോട് ചോദിച്ചു. എതിര്‍ കക്ഷികളെ ശിക്ഷിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ലെന്നും എന്നാല്‍ ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശം കമ്മീഷന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പ്രിന്‍സിപ്പല്‍ അഭ്യര്‍ഥിച്ചു. കോളേജിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സൗഹൗദാന്തരീക്ഷം പ്രിന്‍സിപ്പലും ജീവനക്കാരും മാനേജ്മെന്‍റും തമ്മില്‍ ഉണ്ടാകണമെന്നും പരാതിയില്‍ ഉന്നയിച്ചതുപോലെയുള്ള പെരുമാറ്റങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും കമ്മീഷന്‍ കോളേജ് മാനേജ്മെന്‍റിന് കര്‍ശന താക്കീത് നല്‍കി. ഇത്തരത്തില്‍ വീണ്ടും പരാതികള്‍ ഉണ്ടായാല്‍ വനിതാ കമ്മീഷന്‍ ഇടപെടുമെന്നും അറിയിച്ചു.
    കോന്നി സര്‍വീസ് സഹകരണ ബാങ്കിലെ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് അംഗത്വം റദ്ദാക്കണമെന്ന ആവശ്യത്തിേډല്‍ പരാതിക്കാരിയായ സുജയുടെ അംഗത്വം റദ്ദാക്കിയതായി സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാര്‍ കമ്മീഷനെ അറിയിച്ചു. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പരാതിക്കാരിക്കുകൂടി നല്‍കണമെന്ന് കമ്മീഷന്‍ സഹകരണ വകുപ്പിന് നിര്‍ദേശം നല്‍കി. 
    ആകെ 90 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 26 പരാതികള്‍ തീര്‍പ്പു കല്‍പ്പിച്ചു. 47 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. നാലെണ്ണം കൗണ്‍സിലിംഗിനും 13 എണ്ണം റിപ്പോര്‍ട്ടിനായി വിവിധ വകുപ്പുകള്‍ക്കും കൈമാറി. 
    എഡിഎം പി.റ്റി.എബ്രഹാം, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, അഡ്വ.     എസ്.സീമ, സബീന, സാലി ജോണ്‍, റഷീദ, കെ.കെ.രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.                                                                (പിഎന്‍പി 1609/18)

date