Skip to main content

കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച രണ്ട് കുട്ടികൾക്ക് ധനസഹായം കൈമാറി 

 

കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു.  എറണാകുളം ജില്ലയില്‍ നിന്നുള്ള 8 കുട്ടികളില്‍ ആദ്യഘട്ടത്തില്‍ 2 കുട്ടികള്‍ക്കായി മൂന്ന് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ട്രഷറി സേവിംഗ്സ് അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചതിന്‍റെ രേഖ കുട്ടികളുടെ സംരക്ഷകർക്ക് കളക്ടര്‍  കൈമാറി.  ചടങ്ങില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ ബിറ്റി കെ ജോസഫ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പ്രേംന മനോജ് ശങ്കര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സിനി കെ എസ്,  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 മാതാപിതാക്കള്‍ അല്ലെങ്കില്‍ നിലവിലുള്ള ഏക രക്ഷിതാവ് കോവിഡ് മൂലം മരണപ്പെടുന്ന സാഹചര്യത്തിലാണ് പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ധനസഹായം ലഭ്യമാക്കുക.  ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസിറ്റായി തുക നിക്ഷേപിക്കുകയും 18 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക കൈമാറും.  കൂടാതെ പ്രതിമാസം 2000 രൂപ വീതം ഈ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റ് ജീവനോപാധികള്‍ക്കുമായി അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും.

date