Skip to main content

ആയുധ ലൈസന്‍സിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നിര്‍ബന്ധം

കാക്കനാട്:  തോക്കോ ആയുധങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുള്ള മറ്റു വസ്തുക്കളോ കൈവശംവെക്കുന്നതിനുള്ള ലൈസന്‍സിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു.  എന്നാല്‍ ജില്ലയില്‍ പഴയ ആയുധ ലൈസന്‍സ് കൈവശമുള്ള പലരും യു.ഐ. നമ്പര്‍ നേടിയിട്ടില്ല.  അനധികൃത കൈവശം ഒഴിവാക്കുന്നതിനും രാജ്യത്തെ മുഴുവന്‍ ആയുധ ലൈസന്‍സ് വിവരങ്ങളും ഒറ്റ ഡാറ്റാബേസില്‍ ഏകീകരിക്കുന്നതിനുമാണ് പരിഷ്‌കരണം.  നാഷണല്‍ ഡാറ്റാ ബേസ് ഓഫ് ആം ലൈസന്‍സ് (എന്‍-ഡാല്‍ ) ലാണ് വിവരങ്ങള്‍ ഏകീകരിക്കുന്നത്.   ജില്ലയില്‍ നേരത്തെ ആയുധ ലൈസന്‍സുണ്ടായിരുന്നവര്‍ക്ക് അതു പുതുക്കി യു.ഐ. നമ്പര്‍ നേടാന്‍ 2017 മാര്‍ച്ച് 31 വരെ സമയം നല്‍കിയിരുന്നു.   മികച്ച പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് കാലാവധി 2018 മാര്‍ച്ച് 31 വരെയാക്കി നീട്ടുകയും ചെയ്തു.  ഈ കാലയളവില്‍ ലൈസന്‍സ് പുതുക്കിയവര്‍ക്കു മാത്രമേ യു.ഐ. നമ്പര്‍ ലഭിച്ചിട്ടുള്ളൂ.  ശേഷിക്കുന്നവര്‍ക്ക് ഇനി ലൈസന്‍സ് പുതുക്കി ലഭിക്കില്ല.  പകരം  പുതിയ ലൈസന്‍സ് നേടണം.  തഹസില്‍ദാരുടെയും ജില്ലാ പോലീസ് മേധാവിയുടെയും പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച് മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തിയായാലേ ഇത് സാധ്യമാകൂ.  ജില്ലയില്‍ ആയിരത്തി എഴുന്നൂറോളംപേര്‍ക്ക് നിലവില്‍ യു.ഐ. നമ്പര്‍ സഹിതമുള്ള ആയുധ ലൈസന്‍സ് ഉണ്ട്.  ലൈസന്‍സ് പുതുക്കാന്‍ ശേഷിക്കുന്നവരുടെ കണക്കെടുപ്പ് താലൂക്ക് ആഫീസുകളില്‍ പുരോഗമിക്കുകയാണ്.  പുതുക്കാതെ നഷ്ടപ്പെട്ടതാണോ ലൈസന്‍സ് ആവശ്യമില്ലാഞ്ഞിട്ടാണോ എന്നന്വേഷിക്കുന്നതിന് താലൂക്ക് ആഫീസ് അധികൃതര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.  ഇതിന്റെ മറുപടികള്‍ ക്രോഡീകരിച്ചുവരികയാണ്.  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ndal-alid.gov.in എന്ന വെബ്‌സൈറ്റില്‍നിന്നും വിശദവിവരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കനാട് കളക്‌ട്രേറ്റില്‍ എം സെക്ഷനുമായി ബന്ധപ്പെടുക. 

date