Skip to main content

ഊരുമിത്രം പദ്ധതി വ്യാപിപ്പിക്കുന്നു

 

    ആദിവാസി കോളനികളിലെ അമ്മയും കുഞ്ഞും പരിപാലനം, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നിവയ്ക്കായി ആവിഷ്‌കരിച്ച ആര്‍ദ്രം പരിപാടി മാര്‍ച്ചിനു മുമ്പ്  ജില്ലയിലാകെ നടപ്പാക്കുന്നതിന് കോളനികളില്‍ നിന്നുള്ള ഹാംലറ്റ് ആശമാരുടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു. കാട്ടുനായ്ക്ക, പണിയ, ഊരാളി, അടിയ വിഭാഗങ്ങളില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്. മേപ്പാടി, നൂല്‍പ്പുഴ, തിരുനെല്ലി, പൂതാടി പഞ്ചായത്തുകളില്‍ നിന്ന് 158 പേരെ തിരഞ്ഞെടുത്തു പരിശീലനം നല്‍കി. അടുത്ത ഘട്ടത്തില്‍ തൊണ്ടര്‍നാട്, വെള്ളമുണ്ട, പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ നിന്നും ആശമാരെ തിരഞ്ഞെടുക്കും. വിവാഹം കഴിഞ്ഞ് കോളനിയിലേക്കെത്തിയ വിദ്യാസമ്പന്നരായ രണ്ടുപേരെ ഊരുകൂട്ടം നിര്‍ദേശിക്കും. ഇവര്‍ക്ക് ഒരു കുട്ടിയെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് മാനദണ്ഡം. ഊരുകൂട്ടം നിര്‍ദേശിക്കുന്നവരെ ജില്ലാതലത്തില്‍ നിരീക്ഷിച്ച് 75 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടുന്നയാളെ തിരഞ്ഞെടുക്കും. തരിയോട് ട്രെയിനിംഗ് സെന്ററിലാവും തെരഞ്ഞെടുപ്പ്. വിദ്യാഭ്യാസം മാനദണ്ഡമാക്കാതെ പെട്ടെന്നു കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷിയാണ് പ്രധാനമായും പരിശോധിക്കുക. ജൂലൈ അഞ്ചിനു മുമ്പ് ഓരോ ഊരില്‍ നിന്നും രണ്ടുപേരുടെ ലിസ്റ്റ് ലഭ്യമാക്കണമെന്നാണ് പഞ്ചായത്തുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. കാടിനുള്ളിലെ കുടുംബങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം. 

date