Skip to main content

എല്ലാ ജില്ലകളിലും സാഫിന്റെ നേതൃത്വത്തില്‍ ട്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊച്ചി: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്,
കണക്ക്, സയന്‍സ് വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിന് സാഫി (സൊസൈറ്റി
ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) ന്റെ നേതൃത്വത്തില്‍ ട്യൂഷന്‍
സെന്ററുകള്‍ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
സാഫ് ഗ്രൂപ്പുകളുടെ സംരംഭം എന്ന നിലയിലായിരിക്കും ട്യൂഷന്‍ സെന്ററുകള്‍
ആരംഭിക്കുക. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന സാഫിന്റെ 24 -ാമത് ജനറല്‍
ബോഡി യോഗത്തിലാണ് തീരുമാനം. നെല്‍കൃഷി നടത്താന്‍ കഴിയാത്ത നിലങ്ങളില്‍
മത്സ്യകൃഷി നടത്തുന്നതിനുള്ള സാധ്യതയും യോഗം ചര്‍ച്ച ചെയ്തു. ഇതിനായി
പ്രത്യേക പദ്ധതി തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലുമുള്ള
കൃഷി ചെയ്യാത്ത നിലങ്ങള്‍ കണ്ടെത്തും.

സാഫിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുളള വിവിധ നിര്‍ദേശങ്ങള്‍ യോഗം
ചര്‍ച്ച ചെയ്തു. സാഫിന്റെ നേതൃത്വത്തില്‍ ക്ലസ്റ്റര്‍ യൂണിറ്റുകള്‍
ആരംഭിച്ച് തയ്യല്‍ ജോലികള്‍ വലിയ തോതില്‍ ഏറ്റെടുത്ത് ചെയ്യുന്നതിനും
തീരുമാനിച്ചിട്ടുണ്ട്. ക്ലോത്ത് പ്രിന്റിം്ഗ്, ക്ലോത്ത് ഡിസൈനിംഗ്
എന്നിവയ്ക്ക് ഓണ്‍ലൈന്‍ വിപണിയുടെ സാധ്യത പ്രയോജനപ്പെടുത്തും. പഠനത്തില്‍
പിന്നാക്കം നില്‍ക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ പഠന
നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ഓരോ ജില്ലയിലും ട്യൂഷന്‍ സെന്ററുകള്‍
ആരംഭിക്കുന്നത്. ട്യൂഷന്‍ സെന്ററുകളില്‍ പഠിപ്പിക്കുന്നവര്‍ക്ക്
ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ്
ട്രെയിനിംഗുമായി (ഡയറ്റ്) സഹകരിച്ച് പരിശീലനവും നല്‍കും. പ്ലാസ്റ്റിക്
ക്യാരി ബാഗുകള്‍ പരിസ്ഥിതിക്ക് ദോഷകരമാകുന്ന സാഹചര്യത്തില്‍ പേപ്പര്‍
ബാഗ്, ക്ലോത്ത് ബാഗ് നിര്‍മ്മിച്ച് വില്‍ക്കുന്നതിന് വലിയ
സാധ്യതയാണുള്ളത്. ഇത് പ്രയോജനപ്പെടുത്താനാകുമോയെന്ന് പരിഗണിക്കും. എല്ലാ
ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍
ആരംഭിക്കുന്നതിനായി വിശദമായ പദ്ധതി തയാറാക്കാന്‍ മന്ത്രി നിര്‍ദേശം
നല്‍കി. ഫുഡ് ആന്‍ഡ് കാറ്ററിംഗ് യൂണിറ്റുകള്‍ കൂടുതല്‍
വിപുലപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു.

വിവിധ ഫണ്ടുകള്‍ ഉത്പാദന മേഖലയില്‍ വിനിയോഗിക്കണമെന്ന് ജനറല്‍ ബോഡി
അംഗവും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുമായ ടി.കെ. ജോസ് പറഞ്ഞു.
ഉള്‍നാടന്‍ മത്സോത്പാദനം വര്‍ധിപ്പിക്കുന്നതിന് സാഫിന്റെ നേതൃത്വത്തില്‍
കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഉണക്ക മത്സ്യം കൂടുതലായി വിപണനം
ചെയ്യുന്നതിനുള്ള നിര്‍ദേശവും യോഗം പരിഗണിച്ചു. കുടുംബശ്രീ മാതൃകയില്‍
സാഫിന്റെ നേതൃത്വത്തില്‍ നൈപുണ്യ വികസന ഗ്രൂപ്പുകളെ സൃഷ്ടിക്കും. സാഫ്
അംഗങ്ങളായ കുടുംബങ്ങളില്‍ നിന്നുള്ള പുരുഷന്മാരെയും ഈ ട്രെയിനേഴ്‌സ്
ഗ്രൂപ്പില്‍ അംഗങ്ങളാക്കും. വിവിധ ട്രേഡ് ഫെയറുകളിലും പ്രദര്‍ശന വിപണന
മേളകളിലും സാഫിന്റെ സജീവ സാന്നിധ്യം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
തീരനൈപുണ്യ പദ്ധതി മെച്ചപ്പെടുത്തുന്നതിനും ഓരോ കുടുംബങ്ങളിലെയും
സാഹചര്യം വിലയിരുത്തുന്നതിനും കുടുംബ സര്‍വേ നടത്താന്‍ മന്ത്രി
നിര്‍ദേശിച്ചു. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കടേശപതി, എല്‍എസ്ജിഡി
സെക്രട്ടറിയും ഗവേണിംഗ് ബോഡി അംഗവുമായ ടി.കെ. ജോസ്, സാഫ്
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീലു, അഡീഷണല്‍ ഡയറക്ടര്‍ സി.ആര്‍.
സത്യവതി, ഫിഷറീസ് വകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ എന്നിവര്‍ യോഗത്തില്‍
പങ്കെടുത്തു.

കാവിലിനെ ശക്തിപ്പെടുത്തുന്നതിന് ഊര്‍ജിത ശ്രമം
കൊച്ചി: കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെ (കാവില്‍)
ശക്തിപ്പെടുത്തുന്നതിനുള്ള ഊര്‍ജിത ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന്
ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കാവിലിന്റെ
പുനരുദ്ധാരണത്തിനായി രണ്ടു കോടി രൂപയാണ് സര്‍ക്കാര്‍
നീക്കിവെച്ചിരിക്കുന്നത്. കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കൃത്യമായ
ലക്ഷ്യം മുന്നില്‍ക്കണ്ട് ചിട്ടയായ പ്രവര്‍ത്തനമാണ് ആവശ്യം. എറണാകുളം
ഗസ്റ്റ് ഹൗസില്‍ നടന്ന കാവിലിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍
പങ്കെടുക്കുകയായിരുന്നു മന്ത്രി. ഹോംസ്‌റ്റെഡ് യൂണിറ്റുകളെ
ശക്തിപ്പെടുത്തി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. നിലവില്‍
നെയ്യാര്‍ യൂണിറ്റില്‍ നിന്ന് 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളും
പരപ്പനങ്ങാടിയിലെ യൂണിറ്റില്‍ നിന്ന് 5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയുമാണ്
ഉത്പാദിപ്പിക്കുന്നത്. 240 യൂണിറ്റുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഇത് 540 യൂണിറ്റുകളാക്കി വര്‍ധിപ്പിച്ച് 50 ലക്ഷം കുഞ്ഞുങ്ങളെ
ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഉയര്‍ന്ന മൂല്യമുള്ള വിഭാഗത്തിലെ
മത്സ്യഇനങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും പദ്ധതി തയാറാക്കും. ആഭ്യന്തര
വിപണിയിലും അലങ്കാര മത്സ്യങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് യോഗം
വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുമായും ശുചിത്വമിഷനുമായും സഹകരിച്ച്
ജലാശയങ്ങളിലെ കൂത്താടികളെ നശിപ്പിക്കുന്നതിന് ഗപ്പിക്കുഞ്ഞുങ്ങളെ
ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. ഫിഷറീസ്
വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കടേശപതി, കാവില്‍ മാനേജിംഗ് ഡയറക്ടറും
ഫിഷറീസ് ജോയിന്റ് ഡയറക്ടറുമായ ദിനേശ് ചെറുവാട്ട്, സംരംഭകര്‍ എന്നിവര്‍
യോഗത്തില്‍ പങ്കെടുത്തു.

date