Skip to main content

അനധികൃത വളം വിൽപന: നടപടി സ്വീകരിക്കും

ജില്ലയിൽ അനധികൃത വളം വിൽപ്പന വർധിക്കുന്നു. കൃഷി വകുപ്പിന്റെ ലൈസൻസില്ലാതെ സ്വകാര്യ വ്യക്തികൾ, സ്വാശ്രയ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, നഴ്‌സറികൾ തുടങ്ങിയവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ് മാത്രം ഉപയോഗിച്ച് വളം വിൽപ്പന നടത്തുന്നത്. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
വളം വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസ് കൃഷി വകുപ്പാണ് അനുവദിക്കുന്നത്. രാസവളങ്ങൾക്കു പുറമെ പായ്ക്ക് ചെയ്ത ജൈവ വളങ്ങൾ വിൽപ്പന നടത്തുന്നതിനും ലൈസൻസ് ആവശ്യമാണ്. കൃഷി വകുപ്പിന്റെ ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നത് ഫെർട്ടിലൈസർ കൺട്രോൾ ഓർഡറിന്റയും തുടർന്നുള്ള ഭേദഗതികളുടെയും ലംഘനമാണ്. അതു കൊണ്ടുതന്നെ ഇത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാവുന്നതാണ്. സബ്‌സ്ഡിയുള്ള രാസവള വിൽപ്പന സുതാര്യമാക്കുവാനും ജൈവവളങ്ങളുടെ ഗുണ നിലവാരം ഉറപ്പുവരുത്താൻ വേണ്ടിയുമാണ് എഫ്‌സിഒ വിഭാവനം ചെയ്തിരിക്കുന്നത്. അംഗീകൃത വളം ഡിപ്പോകളിൽ നിന്ന് വളം വാങ്ങുന്ന കർഷകർക്ക് മാത്രമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും നൽകുന്ന സഹായത്തിന് അർഹത ഉണ്ടാകൂ. ഇത്തരം അനധികൃത വളം വിൽപ്പന കേന്ദ്രങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ പിഒഎസ് മെഷീനിൽ നിന്നും ലഭിക്കുന്ന ബിൽ തരാൻ വിസമ്മതിക്കുകയോ, ആധാർ നമ്പർ നിർബന്ധമായി ആവശ്യപ്പെടുകയാണെങ്കിൽ അതാതിടങ്ങളിലെ ഫെർട്ടിലൈസർ ഇൻസ്‌പെക്ടർമാരായ കൃഷി ഓഫീസർമാരെയോ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലോ, പ്രിൻസിപ്പൽ കൃഷി ഓഫീസിലോ വിവരം നൽകേണ്ടതാണ്.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം രാസവളത്തിന്റെയും രാസവള കോപ്ലക്‌സ് വളങ്ങളുടെയും വിൽപ്പന പിഒഎസ് മെഷീൻ വഴി മാത്രമാണ് നടത്തുന്നത്. മിക്‌സച്ചർ വളങ്ങൾക്കും, ജൈവ വളങ്ങൾക്കും ഇതി ബാധകമല്ല. ഉപഭോക്താക്കൾ വിരലടയാളം/ ആധാർ നമ്പർ  ഉപയോഗിച്ച് ഇടപാട് നടത്തുന്നതിനൊപ്പം മെഷീനിൽ നിന്നും ലഭിക്കുന്ന ബിൽ എന്നിവ ചോദിച്ചു വാങ്ങേണ്ടതാണ്. ആധാർ  വിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നത് തടയാൻ കർഷകർ ആധാർ വിവരങ്ങൾ ഡീലർമാരുമായി പങ്കു വയ്ക്കരുതെന്ന് കൃഷി ഡെപ്പ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date